കൊച്ചി: അതിവേഗ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ നൽകുന്ന 5 ജി സ്പെക്ട്രത്തിന്റെ എട്ടു ഹൈഫ്രീക്വൻസി ബാൻഡുകളുടെ
രണ്ടാംഘട്ട ലേലം ജൂൺ ആറിന് തുടങ്ങും. 96,317.65 കോടി രൂപ മൂല്യമുള്ള 10,523.15 മെഗാഹെർട്സ് തരംഗ സാമ്രാജ്യമാണ് ടെലികോംവകുപ്പ് ലേലം ചെയ്യുന്നത്.
റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ കമ്പനികളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. 2022ൽ 5ജിയുടെ ആദ്യലേലത്തിൽ 72,098 മെഗാഹെർട്സ് വിറ്റ് കേന്ദ്രസർക്കാർ 1.5 ലക്ഷം കോടി സമാഹരിച്ചിരുന്നു.
ഉയർന്ന മുതൽമുടക്കും തരംഗദൈർഘ്യത്തിന്റെ പരിമിതികളും കാരണം മുഴുവൻ വാങ്ങാൻ കമ്പനികൾ തയ്യാറായേക്കില്ല. ലൈസൻസ് പുതുക്കാനും ചില ബാൻഡുകൾ മാത്രം വാങ്ങി 5ജി സേവനം വ്യാപിപ്പിക്കാനും മാത്രമാകും ശ്രമിക്കുക.
900, 1800 മെഗാഹെർട്സ് ലൈസൻസ് പുതുക്കലിലും 2300 ബാൻഡിലുമാണ് എയർടെല്ലിന് നോട്ടം. ഇതുവഴി ഒഡീഷ, ബീഹാർ, ഉത്തർപ്രദേശ് (ഈസ്റ്റ്), ജമ്മുകാശ്മീർ, ബംഗാൾ, അസാം മേഖലകളിൽ സേവനം തുടരാനാകും. വൊഡഫോൺ ബംഗാൾ, ഉത്തർപ്രദേശ് ഈസ്റ്റ് മേഖലയ്ക്കായി പിടിമുറുക്കും. 2030വരെ ആവശ്യമായ 5ജി സ്പെക്ട്രം കൈവശമുള്ള ജിയോ, 800 മെഗാഹെർട്സ് അധികം വാങ്ങി കരുതിവയ്ക്കുമെന്നാണ് സൂചന. യു.പി.എ ഭരണകാലത്തുണ്ടായ 2ജി സപ്രെക്ടം കുംഭകോണത്തിന്റെ പശ്ചാത്തലത്തിൽ സുതാര്യമായാണ് നടപടികൾ.
ബി.എസ്.എൻ.എൽ
പിന്നിൽ ഇഴയുന്നു
ബി.എസ്.എൻ.എൽ 4ജി നടപ്പാക്കാൻ ശ്രമിക്കുന്നതേയുള്ളൂ. 2025ലാണ് 5ജി സർവീസ് ലക്ഷ്യമിടുന്നത്. 5ജിയിൽ താത്പര്യമുള്ള വരിക്കാർ കൂട്ടത്തോടെ സ്വകാര്യദാതാക്കളെ തേടിപ്പോയി. ഇതുവരെ 1.8 കോടിപ്പേർ വിട്ടുപോയി. ശേഷിക്കുന്നത് 8.8 കോടി മാത്രം. ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഗ്രാമങ്ങളിലടക്കം 4ജി സേവനമെത്തിക്കാൻ ടാറ്റാ കൺസൾട്ടൻസിയുമായി കരാറുണ്ട്. എന്നാൽ ടി.സി.എസിന് മെല്ലെപ്പോക്കാണെന്ന് യൂണിയനുകൾ ആരോപിക്കുന്നു.
ലേലം ചെയ്യുന്ന
ബാൻഡുകൾ
(മെഗാ ഹെർട്സിൽ)
800, 900,1800, 2100, 2300, 2500, 3300, 26 ജിഗാഹെർട്സ്
5ജിയുടെ മേൻമ
4ജിയെക്കാൾ 10 മടങ്ങ് വേഗം. ഒരേസമയം ഡസൻകണക്കിന് ഉപകരണങ്ങൾ ബന്ധിപ്പിക്കാം
സിനിമയടക്കം ഞൊടിയിടയിൽ ഡൗൺലോഡ് ചെയ്യാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |