കൊല്ലം: യുവാവിനെ വിളിച്ചുവരുത്തി പണവും സ്വർണവും മൊബൈൽ ഫോണും കവർന്ന സംഭവത്തിലെ പ്രതികൾ പിടിയിൽ. ചവറ പയ്യലക്കാവ് ത്രിവേണിയിൽ ജോസ്ഫിൻ (28, മാളു), ചവറ ഇടത്തുരുത്ത് നഹാബ് മൻസിലിൽ നഹാബ് (30), ചവറ മുകുന്ദപുരം അരുൺഭവനത്തിൽ അരുൺ (28, അപ്പു), പാരിപ്പള്ളി മീനമ്പലത്ത് എസ്.എൻ നിവാസിൽ അരുൺ (30) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ബുധനാഴ്ചയാണ് സംഭവം. ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ ഒന്നാം പ്രതിയായ യുവതി ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും കൊല്ലം താലൂക്ക് ഓഫീസിന് സമീപമുള്ള അറവുശാലയ്ക്ക് സമീപത്തേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. ഇവിടെയെത്തിയ യുവാവിനെ പ്രതികൾ നാലുപേരും ചേർന്ന് മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും സ്വർണ മോതിരവും കവരുകയായിരുന്നു.
യുവതിക്കെതിരെ മയക്കുമരുന്ന് കേസ് അടക്കം നിലവിലുണ്ട്. കൊല്ലം എ.സി.പി അനുരൂപിന്റെ നിർദ്ദേശപ്രകാരം ഈസ്റ്റ് ഇൻസ്‌പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ദിൽജിത്ത്, ഡിപിൻ, ആശ ചന്ദ്രൻ, എ.എസ്.ഐ
സതീഷ്‌കുമാർ, എസ്.സി.പി.ഒ അനീഷ്, സി.പി.ഒ അനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |