കൊച്ചി: അതികഠിനമായ ചൂടിനേത്തുടർന്ന് ജില്ലയിൽ ഇതുവരെ 162 പേർക്ക് സൂര്യാഘാതമേറ്റു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ. സക്കീനയാണ് ഇന്നലെ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ചൂടിനെ തുടർന്ന് 40 വളർത്തുമൃഗങ്ങൾ ചത്തതായി മൃഗസംരക്ഷണ വകുപ്പും അറിയിച്ചു. ഇവയുടെ ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഉഷ്ണതരംഗ സാദ്ധ്യത മുന്നിൽ കണ്ട് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് നിർദേശിച്ചു.
നിർദ്ദേശങ്ങൾ
പകൽ 11 മുതൽ 3 വരെ ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
സ്‌കൂളുകളിൽ മേയ് 10 വരെ അവധിക്കാല ക്യാമ്പുകളോ ക്ലാസുകളോ നടത്തരുത്.
ക്രിക്കറ്റ് ടൂർണമെന്റ് പോലുള്ള ഔട്ട്ഡോർ ഇവന്റുകൾ നടത്തരുത്
തൊഴിലാളികളുടെ സമയം പുനക്രമീകരിച്ചത് പാലിക്കുന്നുണ്ടെന്ന് തൊഴിൽ വകുപ്പ് ഉറപ്പാക്കണം.
ആസ്ബെസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം.
സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ പൊതുസ്ഥലങ്ങളിൽ തണ്ണീർ പന്തൽ ഒരുക്കണം.
എല്ലാ തദ്ദേശ സ്ഥാപനങ്ങളും തങ്ങളുടെ പരിധിയിൽ മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങൾ കർശനമായി നിരീക്ഷിക്കണം.
ആവശ്യമായ ഫയർ ടെൻഡറുകൾ സജ്ജമാക്കണം.
ബ്രഹ്മപുരം മാലിന്യപ്ലാന്റ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ തീപിടിത്തം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണം.
വാട്ടർ അതോറിറ്റിയുടെ വെള്ളം ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ ടാങ്കറിൽ കുടിവെള്ളമെത്തിക്കണം കളക്ടർ നിർദേശിച്ചു.
മഴക്കാല മുന്നൊരുക്കം
മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ അവലോകനം ചെയ്തു. കൊതുകുകളുടെ ഉറവിട നശീകരണം,വെള്ളക്കെട്ട് നിവാരണം, ഓടകൾ, കനാലുകൾ, തോടുകൾ എന്നിവ സമയബന്ധിതമായി ശുചിയാക്കൽ എന്നിവ സംബന്ധിച്ച് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകി. ജൂൺ ഒന്നു മുതൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കൺട്രോൾ റൂമുകൾ ആരംഭിക്കണമെന്നും കളക്ടർ നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |