ലണ്ടൻ : ലണ്ടനിലും മദ്ധ്യ ഇംഗ്ലണ്ടിലും നടന്ന മേയർ തിരഞ്ഞെടുപ്പുകളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് കനത്ത തിരിച്ചടി. ലണ്ടൻ മേയർ സ്ഥാനം പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ സാദിഖ് ഖാൻ മൂന്നാം തവണയും നിലനിറുത്തി.
ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ബിർമിംഗ്‌ഹാം ഉൾപ്പെടുന്ന മദ്ധ്യ - പടിഞ്ഞാറൻ മിഡ്‌ലാൻഡ് മേഖലകളിലും ലേബർ പാർട്ടി അപ്രതീക്ഷിത വിജയം നേടി.
ഇതോടെ ഈ വർഷം നടക്കുന്ന രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിലും തങ്ങളുടെ സ്ഥാനാർത്ഥികൾ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ലേബർ പാർട്ടി.
ലേബർ പാർട്ടി നേതാവ് കെയ്‌ർ സ്റ്റാർമർ പുതിയ പ്രധാനമന്ത്രിയായേക്കുമെന്നും 14 വർഷത്തെ കൺസർവേറ്റീവ് ഭരണം താഴെ വീഴുമെന്നും പ്രവചിക്കപ്പെടുന്നു. ഋഷി സുനക് പാർട്ടിയുടെ നേതൃസ്ഥാനം ഒഴിയണമെന്നും ആവശ്യമുയരുന്നുണ്ട്.
ജീവിതച്ചെലവ് ഉയരുന്നതിലടക്കം രാജ്യത്തെ ജനങ്ങൾക്ക് ഭരണകൂടത്തോട് കടുത്ത അതൃപ്തിയുണ്ട്. പാർലമെന്റിലെ 650 സീറ്റിൽ 326 സീറ്റുകളാണ് കേവല ഭൂരിപക്ഷം. ഋഷിയുടെ നേതൃത്വത്തിനെതിരെ പാർട്ടി എം.പിമാർക്കിടെയിൽ തന്നെ കടുത്ത അതൃപ്തിയുണ്ട്. 2019 മുതൽ മൂന്ന് കൺസർവേറ്റീവ് പ്രധാനമന്ത്രിമാരാണ് യു.കെയിലുണ്ടായത്.
ബോറിസ് ജോൺസൺ വിമത നീക്കത്തിലൂടെ പുറത്തായതിന് പിന്നാലെ കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ നടത്തിയ നേതൃത്വ തിരഞ്ഞെടുപ്പിലൂടെ ലിസ് ട്രസും പിന്നാലെ ഋഷി സുനകും പ്രധാനമന്ത്രിമാരായി.
വിപണി തകർച്ചയും സാമ്പത്തിക പ്രതിസന്ധിയും നികുതി ഇളവിൽ സംഭവിച്ച പരാജയവും കണക്കിലെടുത്ത് രാജിവച്ച ലിസിന് വെറും 50 ദിവസം മാത്രമാണ് ഭരിക്കാനായത്. തുടർന്ന് 2022 ഒക്ടോബറിലാണ് ഋഷി അധികാരത്തിലെത്തിയത്. 2025 ജനുവരി 28ന് മുമ്പ് പൊതുതിരഞ്ഞെടുപ്പ് നടത്തണം. ഈ വർഷം അവസാനത്തോടെ നടത്തിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |