കൊല്ലം: നമ്പർ പ്ലേറ്റില്ലാതെയും രൂപഘടനയിൽ മാറ്റം വരുത്തിയും ഓടിയ കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. കൊല്ലം പത്തനാപുരത്താണ് സംഭവം. കാർ കസ്റ്റഡിയിലെടുത്തതിന്റെ പേരിൽ ഒരു സംഘം ആളുകൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം നമ്പർ പ്ലേറ്റിലാതെ ഓടിയ കാർ എംവിഡി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നാലെ വാഹനത്തെ നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരെ ഏർപ്പെടുത്തി. ഇന്ന് വാഹന പരിശോധന നടത്തുന്നതിനിടെ ഈ കാർ അമിത വേഗതയിൽ പോകുന്നത് കാണുകയും തുടർന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഒരു വിവാഹ വീട്ടിന്റെ സമീപത്താണ് കാർ കിടന്നത്.
വാഹനം കസ്റ്റഡിയിലെടുത്തിന് പിന്നാലെ ഡ്രെെവറുടെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. പത്തനാപുരം പൊലീസ്‌സ്റ്റേഷനിൽ വച്ചാണ് ഒരു സംഘം ആളുകൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. മലപ്പുറം സ്വദേശിയുടെ പേരിലുള്ളതാണ് കാർ. കൊല്ലം സ്വദേശി വാഹനം വാങ്ങിയെങ്കിലും പേര് മാറ്റിയിരുന്നില്ല.
എന്നാൽ കാറിന്റെ നിറം മാറ്റിയിരുന്നു. പൂർണമായും പിങ്ക് നിറം അടിച്ചും നമ്പർ പ്ലേറ്റിന്റെ ഭാഗത്ത് സ്റ്റിക്കറുകൾ പതിച്ചുമാണ് കാർ ഉപയോഗിച്ചിരുന്നത്. കാറിന്റെ എക്‌സോസ്റ്റും മാറ്റിയിട്ടുണ്ട്. കാറിന്റെ പിന്നിലെ നമ്പർ പ്ലേറ്റിൽ നമ്പറിന് പകരം 'ബൂമർ' എന്നാണ് എഴുതിയിരിക്കുന്നത്. ഡ്രെെവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രൂപഘടനയിൽ മാറ്റം വരുത്തി നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിച്ചു, അമിത വേഗതയിൽ സഞ്ചരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |