ടെൽ അവീവ്: ഖത്തറും ഈജിപ്റ്റും മുന്നോട്ടുവച്ച വെടിനിറുത്തൽ കരാർ അംഗീകരിച്ചെന്ന് ഹമാസിന്റെ പ്രഖ്യാപനം. കരാറിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. ഇസ്രയേൽ തള്ളിയേക്കുമെന്ന് സൂചനയുണ്ട്. ഇസ്രയേൽ പ്രതിനിധികൾ കഴിഞ്ഞ ദിവസം ഈജിപ്റ്റിൽ നടന്ന വെടിനിറുത്തൽ ചർച്ചയിൽ പങ്കെടുത്തിരുന്നില്ല.
അതേ സമയം, തെക്കൻ ഗാസയിലെ റാഫ നഗരത്തെ തകർക്കാൻ ഉറച്ച് നീങ്ങുകയാണ് ഇസ്രയേൽ. റാഫയുടെ കിഴക്കൻ മേഖലയിലുള്ള ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങിയതോടെ കരയാക്രമണ ഭീതി ഇരട്ടിയായി. ഇവിടെ നിന്ന് ആകെ ഒരു ലക്ഷം പേരെ ഒഴിപ്പിക്കും. മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ഇവിടെ രണ്ടിടങ്ങളിൽ വ്യോമാക്രമണവുമുണ്ടായി. വടക്കൻ ഗാസയിലെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ട് അഭയം തേടിയവർ അടക്കം 14 ലക്ഷം മനുഷ്യർ റാഫയിലുണ്ട്.
ഞായറാഴ്ച , തെക്കൻ ഗാസയ്ക്കും ഇസ്രയേലിനും ഇടയിലെ കേരെം ഷാലോം അതിർത്തിയിൽ ഹമാസ് റോക്കറ്റാക്രമണം നടത്തിയതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. റാഫയിൽ നിന്ന് 10 റോക്കറ്റുകൾ കേരെം ഷാലോമിനെ ലക്ഷ്യമാക്കി. നാല് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. കേരെം ഷാലോം ഇസ്രയേൽ അടയ്ക്കുകയും ചെയ്തു. ഗാസയിലേക്കുള്ള സഹായ ട്രക്കുകൾ കേരെം ഷാലോമിലൂടെ ഇസ്രയേൽ കടത്തിവിട്ടിരുന്നു.
ആക്രമണത്തിന് തിരിച്ചടിയായി ഇന്നലെ പുലർച്ചെ റാഫയിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ശേഷിക്കുന്ന ഹമാസ് ശൃംഖല റാഫയിലാണെന്നും അത് തകർക്കാതെ പിന്നോട്ടില്ലെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
റാഫ ആക്രമണം വേഗത്തിലാക്കാൻ നെതന്യാഹു സർക്കാരിലെ തീവ്ര വലതുപക്ഷ കക്ഷികൾ സമ്മർദ്ദം ശക്തമാക്കി. മാനുഷിക സാഹചര്യങ്ങൾ കണക്കിലെടുത്ത് തീരുമാനം ഉപേക്ഷിക്കണമെന്ന് യൂറോപ്യൻ യൂണിയനും യു.എസും ആവശ്യപ്പെട്ടു. ഇതിനിടെ, ഗാസ അതിർത്തിയോട് ചേർന്ന വടക്കൻ സിനായി മേഖലയിൽ ഈജിപ്റ്റ് സൈനിക നിരീക്ഷണം ശക്തമാക്കി. ഇതുവരെ 34,700 ലേറെ പേർ ഗാസയിൽ കൊല്ലപ്പെട്ടു.
ഖാൻ യൂനിസിലേക്ക്
കിഴക്കൻ റാഫയിലെ ജനങ്ങൾ ഖാൻ യൂനിസ്, അൽ മുവാസി മേഖലകളിലേക്ക് പലായനം തുടങ്ങി
സുരക്ഷിത മേഖലയിലേക്ക് നീങ്ങണമെന്ന് ഫോണിലൂടെയും മെസേജിലൂടെയും ഇസ്രയേലിന്റെ നിർദ്ദേശം
വിമാനങ്ങളിൽ നിന്ന് ലഘുലേഖകൾ വിതറി
റാഫ മൊത്തമായി ഒഴിപ്പിക്കില്ലെന്ന് ഇസ്രയേൽ സൈന്യം
ഇസ്രയേലിന്റേത് അപകടകരമായ പ്രകോപനങ്ങളാണ്. അനന്തരഫലങ്ങളുണ്ടാകും. വെടിനിറുത്തൽ ചർച്ചകൾ നിലയ്ക്കും.
- ഹമാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |