ആലപ്പുഴ: ഭാരം 78, നടക്കാനോ നിലത്തിരിക്കാനോ കഴിയാതിരുന്നിടത്തു നിന്ന് പവർ ലിഫ്ടിംഗ് ചാമ്പ്യനിലേക്കുള്ള ഡോ. ജയശ്രീ മദനന്റെ യാത്രയ്‌ക്ക് തങ്കത്തിളക്കമാണ്. പ്രഷറും പ്രമേഹവും കൊളസ്ട്രോളുമെല്ലാം ശരീരത്തെ തളർത്താൻ തുടങ്ങിയപ്പോഴാണ് റിട്ട. ഡി.എം.ഒ ആയ ആലപ്പുഴ നഗരസഭ ഹൗസിംഗ് കോളനി വാർഡ് ജയനിലയത്തിൽ ഡോ. ജയശ്രീ മദനൻ ഫിറ്റ്നസ് സെന്ററിലെത്തിയത്. തുടർന്ന് ഒന്നര വർഷം കൊണ്ട് 31 കിലോ കുറച്ച് ശരീരഭാരം 47ലെത്തി. തുടർന്ന് 73-ാം വയസിൽ പവർ ലിഫ്ടിംഗിൽ ജില്ലാ ചാമ്പ്യനുമായി.
28 വർഷം സർക്കാർ സർവീസിലായിരുന്നു ഡോ. ജയശ്രീ. വിരമിച്ച ശേഷം വിവിധ സ്വകാര്യ ആശുപത്രികളിൽ ഗൈനക്കോളജിസ്റ്റായി. 2018ൽ ഭർത്താവ് അഡ്വ. മദനന് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ ജോലി ഉപേക്ഷിച്ചത്. 2020ൽ ഭർത്താവ് മരിച്ചു. ശരീരഭാരം കൂടിയപ്പോൾ യോഗയായിരുന്നു ആദ്യ ആശ്രയം. അവിടേക്കുള്ള യാത്രയ്‌ക്കിടെയാണ് തിരുവമ്പാടിയിലെ കോർ ഫിറ്റിനെസ് സെന്റർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അവിടെ ചേർന്നു. ഇന്നോളം അവധിദിനമൊഴികെ ഒരു ദിവസം പോലും ഡോ. ജയശ്രീ പരിശീലനം മുടക്കിയിട്ടില്ലെന്ന് പരിശീലകനായ ജിമ്മിദാസ് പറഞ്ഞു. രാവിലെ ഒരു മണിക്കൂറാണ് പരിശീലനം.
പരിശീലകൻ പവർ ലിഫ്ടറാക്കി
പരിശീലകൻ ജിമ്മിദാസാണ് ഡോ. ജയശ്രീയെ പവർ ലിഫ്റ്റിംഗിലേക്ക് വഴിതിരിച്ചത്. 2024ലെ ജില്ലാ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പായിരുന്നു ആദ്യ മത്സരവേദി. 70 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ സ്കോട്ട്, ഡെഡ് ലിഫ്റ്റ്, ബെഞ്ച് പ്രസ് ഇനങ്ങളിൽ ഒന്നാം സ്ഥാനത്തോടെ ജില്ലാ ചാമ്പ്യനായി. ഇനിയും മത്സരങ്ങൾക്കിറങ്ങാനാണ് ഡോ. ജയശ്രീയുടെ തീരുമാനം. പഴങ്ങളും പച്ചക്കറിയും ചിക്കനും, മുട്ടയുമെല്ലാം ഉൾപ്പെടുന്നതാണ് ഭക്ഷണക്രമം. ഡയറ്റും വ്യായാമവും വഴി മരുന്നുകളോട് വിടപറഞ്ഞു. മക്കളായ സിദ്ധാർത്ഥ് മദനന്റെയും സന്ദീപ് മദനന്റെയും പൂർണ പിന്തുണയുമുണ്ട് അമ്മയ്‌ക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |