ഹൈദരാബാദ് : ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ പത്തുവിക്കറ്റിന് മുട്ടുകുത്തിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലക്നൗ നിശ്ചിത 20 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിലാണ് 165 റൺസടിച്ചത്. മറുപടിക്കിറങ്ങിയ സൺറൈസേഴ്സ് പത്തോവർ തികച്ചും ബാറ്റ് ചെയ്യാതെ 10 വിക്കറ്റിന്റെ വിജയം ആഘോഷിക്കുകയായിരുന്നു. 75 റൺസുമായി പുറത്താകാതെ നിന്ന അഭിഷേക് വർമ്മയും 89 റൺസുമായി പുറത്താകാതെനിന്ന ട്രാവിസ് ഹെഡും ചേർന്നാണ് 9.4 ഓവറിൽ വിജയമൊരുക്കിയത്. ഹെഡ് 30 പന്തുകളിൽ എട്ടുവീതം ഫോറും സിക്സും പായിച്ചപ്പോൾ അഭിഷേക് 28 പന്തുകളിൽ എട്ടുഫോറും ആറ് സിക്സും പറത്തി.
ഈ വിജയത്തോടെ 12 കളികളിൽ നിന്ന് 14 പോയിന്റുമായി സൺറൈസേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി. 12 പോയിന്റുമായി ലക്നൗ ആറാമതാണ്.
11.2 ഓവറിൽ 66/4 എന്ന നിലയിലായിരുന്ന ലക്നൗവിനെ അഞ്ചാം വിക്കറ്റിൽ ഒരുമിച്ച നിക്കോളാസ് പുരാനും (48*) ആയുഷ് ബദോനിയുമാണ് (55) 165ലെത്തിച്ചത്. 52 പന്തുകളിൽ നിന്ന് 99 റൺസാണ് ഇവർ അടിച്ചുകൂട്ടിയത്.ക്വിന്റൺ ഡികോക്ക് (2), മാർക്കസ് സ്റ്റോയ്നിസ് (3) എന്നിവരെ 21 റൺസെടുക്കുന്നതിനിടെ നഷ്ടമായ ലക്നൗവിനെ കെ.എൽ രാഹുലും (29), ക്രുനാൽ പാണ്ഡ്യയും (24) ചേർന്നാണ് 66/4ലെത്തിച്ചത്. സൺറൈസേഴ്സിനായി ഭുവനേശ്വർ കുമാർ നാലോവറിൽ 12 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
മുംബയ് പുറത്ത്
ഇന്നലെ ഹൈദരാബാദിനോട് കളിച്ച് തോറ്റത് ലക്നൗ ആണെങ്കിലും പ്ളേഓഫ് കാണാതെ പുറത്തായത് മുംബയ് ഇന്ത്യൻസാണ്. ഹൈദരാബാദിന്റെ വിജയത്തോടെ മുംബയ്‌യ് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലും പ്ളേഓഫിലേക്ക് കടക്കാൻ കഴിയില്ലെന്ന സ്ഥിതിയായി. 12 കളികളിൽ നാലെണ്ണത്തിൽ മാത്രം ജയിച്ച മുംബയ് എട്ടുപോയിന്റുമായി ഒൻപതാം സ്ഥാനത്താണ്. പത്താം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റാൻസ് ഒരു കളി കുറച്ചേ കളിച്ചിട്ടുള്ളൂ എന്നതിനാൽ കണക്കുകളിൽ ഇനിയും ചാൻസ് അവശേഷിക്കുന്നുണ്ട്.
ഇന്നത്തെ മത്സരം
പഞ്ചാബ് Vs ആർ.സി.ബി
7.30 pm മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |