ന്യൂഡൽഹി : ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രിമിയർ ലീഗിലെ അമ്പയറിംഗ് വീണ്ടും വിവാദത്തിൽ. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ മലയാളി നായകൻ സഞ്ജു സാംസണിനെ പുറത്താക്കാൻ ഷായ് ഹോപ്പ് ക്യാച്ചെടുക്കുന്നതിനിടയിൽ കാല് ബൗണ്ടറി ലൈനിൽ തട്ടിയെന്ന് സംശയം ഉയർന്നിട്ടും മൂന്നാം അമ്പയർ വിക്കറ്റ് വിളിച്ചതാണ് ഇപ്പോഴത്തെ വിവാദം. നേരത്തേയും രാജസ്ഥാൻ റോയൽസ് അമ്പയറിംഗിനെതിരെ വിമർശനമുയർത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ അമ്പയറിംഗിന് എതിരെ വിമർശനങ്ങൾ ഉയരുമ്പോൾ ഗ്രൗണ്ടിൽ അമ്പയറെ ചോദ്യം ചെയ്തതിന് സഞ്ജുവിന് പിഴ ചുമത്തിയിരിക്കുകയാണ് ബി.സി.സി.ഐ. അതേസമയം സഞ്ജുവിന്റെ ഔട്ട് പരിശോധിക്കുമ്പോൾ കോർപ്പറേറ്റ് ബോക്സിലിരുന്ന് ഡൽഹി ടീമുടമ പാർത്ഥ് ജിൻഡാൽ മോശമായ ആംഗ്യം കാട്ടുകയും മോശം വാക്കുകൾ ഉച്ചരിക്കുകയുംചെയ്തത് വിവാദമായെങ്കിലും ബി.സി.സി.ഐ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ഡൽഹിയുടെ മുൻ താരമാണ് സഞ്ജു. സഞ്ജുവിന്റെ ആദ്യ പരിശീലകൻ ബിജു ജോർജ് ഡൽഹിയുടെ ഫീൽഡിംഗ് കോച്ചുമാണ്.
222 റൺസ് ലക്ഷ്യവുമായി ചേസിംഗിനി ഇറങ്ങിയ രാജസ്ഥാൻ റോയൽസ് മത്സരത്തിൽ 20 റൺസിനാണ് തോറ്റത്. ഏറെക്കുറെ ഒറ്റയാനെപ്പോലെ പൊരുതി ടീമിനെ വിജയത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് സഞ്ജു പുറത്താകുന്നത്. സഞ്ജുവിന്റെ പുറത്താകൽ ടീമിന്റെ താളം തെറ്റിച്ചു. സീസണിലെ മൂന്നാമത്തെ മാത്രം തോൽവിയാണ് രാജസ്ഥാൻ വഴങ്ങിയത്.
നിർണായകമായ
പുറത്താകൽ
മത്സരത്തിൽ 86 റൺസെടുത്തു നിൽക്കെയായിരുന്നു സഞ്ജുവിന്റെ വിവാദമായ പുറത്താകൽ. 16–ാം ഓവറിൽ മുകേഷ് കുമാറിനെ സിക്സർ പറത്താനുള്ള ശ്രമത്തിനിടെ സഞ്ജു വിനെ ബൗണ്ടറി ലൈനിനു സമീപത്തു നിൽക്കുകയായിരുന്ന ഡൽഹി ഫീൽഡർ ഷായ് ഹോപ് ക്യാച്ചെടുക്കുകയായിരുന്നു. പന്തു പിടിച്ചെടുക്കുമ്പോൾ ഷായ് ഹോപ്പിന്റെ ഷൂസ് ബൗണ്ടറി ലൈനിൽ തട്ടിയിരുന്നോയെന്ന് ദൃശ്യങ്ങളിൽ നിന്ന് സംശയമുയർന്നിരുന്നു. അതിനെത്തുടർന്ന് വീണ്ടും വീണ്ടും ദൃശ്യങ്ങൾ പരിശോധിച്ച തേർഡ് അംപയർ സഞ്ജു ഔട്ടാണെന്നു വിധിച്ചു. എന്നാൽ ഹോപ്പിന്റെ കയ്യിൽ പന്ത് എത്തുന്ന സമയത്തെ വിഷ്വലുകളിൽ ഷൂസ് ബൗണ്ടറി ലൈനിൽ തട്ടിയെന്ന്തന്നെയാണ് തോന്നിച്ചിരുന്നത്. ഇതിന്റെകൂടുതൽ വ്യക്തമായ ആംഗിളിലുള്ള കാമറാദൃശ്യങ്ങൾ ഉണ്ടായിരുന്നുമില്ല. എന്നിട്ടും തേഡ് അമ്പയർ സംശയത്തിന്റെ ആനുകൂല്യം സഞ്ജുവിന് നൽകാതെ ഔട്ട് വിധിച്ചു.ഇതോടെ ഗ്രൗണ്ട് വിട്ടുപോകാതിരുന്ന സഞ്ജു ഫീൽഡ് അമ്പയറായിരുന്ന മലയാളി കെ.എൻ അനന്തപത്മനാഭന്റെ അടുത്തെത്തി തേഡ് അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു.
മാച്ച് ഫീയുടെ 30% പിഴ
അമ്പയറോട് ഗ്രൗണ്ടിൽ തർക്കിച്ചതിന് മാച്ച് ഫീയുടെ 30 ശതമാനം സഞ്ജു സാംസൺ പിഴയായി അടയ്ക്കേണ്ടിവരും. ലെവൽ 1ൽ വരുന്ന കുറ്റമാണു സഞ്ജു ചെയ്തതെന്നും ശിക്ഷാ നടപടി സഞ്ജു അംഗീകരിച്ചതായും ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണെന്നും പ്രസ്താവനയിലുണ്ട്. മത്സരത്തിൽ സഞ്ജു 46 പന്തുകളിൽ എട്ടുഫോറുകളും ആറ് സിക്സുകളുമടക്കമാണ് 86 റൺസടിച്ചത്.
56
രാജസ്ഥാൻ റോയൽസിന്റെ ക്യാപ്‌നായി സഞ്ജുവിന്റെ 56-ാം മത്സരമായിരുന്നു ഡൽഹിക്ക് എതിരേയുള്ളത്. ഇതോടെ ഏറ്റവും കൂടുതൽ മത്സര
ങ്ങളിൽ രാജസ്ഥാനെ നയിച്ച താരമെന്ന ഷെയ്ൻ വാണിന്റെ റെക്കാഡ് സഞ്ജുവിന്റെ പേരിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |