തിരുവനന്തപുരം: ഈ അദ്ധ്യയന വർഷം മുതൽ സർവകലാശാലകളിൽ നാല് വർഷ ബിരുദ കോഴ്‌സുകൾ നടപ്പിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ജൂലായ് ഒന്ന് മുതലാണ് നാല് വർഷ ബിരുദ പ്രോഗ്രാമിന്റെ ക്ലാസുകൾ ആരംഭിക്കുന്നത്. മേയ് 20ന് പ്രവേശനം ആരംഭിക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അടിസ്ഥാനപരമായ മാറ്റങ്ങൾ ഉൾപ്പെടെ കരിക്കുലം തയ്യാറായി കഴിഞ്ഞു. വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചി അനുസരിച്ച് കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ സാധിക്കും. പുതിയ കാലത്തെ അക്കാഡമിക് കരിയർ താൽപ്പര്യങ്ങൾക്കനുസരിച്ച് സ്വന്തം ബിരുദം രൂപകൽപ്പന ചെയ്യാൻ പുതിയ പാഠ്യപദ്ധതി സൗകര്യമൊരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മൂന്ന് വർഷം പൂർത്തിയാക്കുന്നവർക്ക് ബിരുദവും നാല് വർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്‌സ് ബിരുദവും ലഭിക്കും. ഒന്നിലേറെ വിഷയങ്ങളിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് അതനുസരിച്ച് വിഷയങ്ങൾ തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, നിലവിൽ കെമിസ്‌ട്രിയോടൊപ്പം ഫിസിക്‌സും കണക്കും നിർബന്ധമായി പഠിക്കേണ്ടതുണ്ടെങ്കിൽ പുതിയ സംവിധാനത്തിൽ അത് കെമിസ്‌ട്രിയോടൊപ്പം ഫിസിക്‌സും ഇലക്‌ട്രോണിക്‌സും ചേർന്നോ, അല്ലെങ്കിൽ സാഹിത്യവും സംഗീതവും ചേർന്നോ, അതുമല്ലെങ്കിൽ കെമിസ്‌ട്രി മാത്രമായോ പഠിക്കാനുള്ള അവസരം നൽകും.
വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് പഠനം രൂപകൽപ്പന ചെയ്യാൻ പുതിയ സംവിധാനത്തിന്റെ ഭാഗമായി കലാലയങ്ങളിൽ അക്കാദമിക് കൗൺസിലർമാരുണ്ടാവും. മിടുക്കരായ വിദ്യാർത്ഥികൾക്ക് രണ്ടര വർഷം കൊണ്ടുതന്നെ ബിരുദം പൂർത്തീകരിക്കാനുള്ള അവസരം ഉണ്ടാകും (എൻ മൈനസ് വൺ സംവിധാനം). ആവശ്യത്തിനനുസരിച്ച് ക്രെഡിറ്റുകൾ നേടിയാൽ രണ്ടര വർഷം കൊണ്ട് ബിരുദം ലഭിക്കുന്ന സംവിധാനമാണിത്.
റെഗുലർ പഠനത്തോടൊപ്പം വിദ്യാർത്ഥികൾക്ക് ഓൺലൈനായി കോഴ്‌സുകൾ ചെയ്യാനും അതിലൂടെ ആർജിക്കുന്ന ക്രെഡിറ്റുകൾ ബിരുദ/ ഓണേഴ്‌സ് കോഴ്‌സ് പൂർത്തീകരിക്കാൻ ഉപയോഗപ്പെടുത്താനും സാധിക്കും. വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കാൻ സർവകലാശാല, കോളേജ് തലത്തിൽ ഹെൽപ്പ് ഡെസ്‌ക് ഒരുക്കും. പരമാവധി സേവനങ്ങൾ ഓൺലൈനാക്കും.
നൈപുണ്യ വിടവ് നികത്തുന്നതിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹ്രസ്വകാല വ്യവസായ സംബന്ധിയായ കോഴ്‌സുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് അന്തർസർവകലാശാല മാറ്റത്തിനുള്ള അവസരമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |