തിരുവനന്തപുരം: പാറശാലയിൽ കെട്ടിടനിർമ്മാണ തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു. പ്ലാമൂട്ടുക്കടയിലാണ് സംഭവം. മാവിലക്കടവ് കഞ്ചാംപഴിഞ്ഞി സ്വദേശിയായ ഫ്രാൻസിസ് (55) ആണ് സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് മരിച്ചത്. പ്ളാമൂട്ടുക്കടയിലെ ഒരു കെട്ടിട നിർമ്മാണ സ്ഥലത്തായിരുന്നു സംഭവം.
കടുത്ത വെയിലുള്ള സമയം തൊഴിലാളികൾക്ക് വിശ്രമം അനുവദിച്ചാണ് ജോലി നടന്നിരുന്നത്. എന്നാൽ കടുത്ത ചൂടിനെത്തുടർന്ന് ഫ്രാൻസിസ് ഇവിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഫ്രാൻസിസിനെ പാറശാല താലൂക്ക് ആശുപത്രിയിൽ സഹപ്രവർത്തകർ എത്തിച്ചു. ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു. ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു.
ദിവസങ്ങൾക്ക് മുൻപും സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്നയാളടക്കം രണ്ടുപേർ മരിച്ചിരുന്നു. മാഹിയിൽ കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന പന്തക്കൽ പന്തോക്കാട്ടിലെ ഉളുമ്പന്റവിട മതയമ്പത്ത് യു.എം.വിശ്വനാഥനാണ് (53) മരിച്ചത്. ഇടയിൽ പീടിക ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായിരുന്നു. കിണറ്റിൽ നിന്ന് മണ്ണ് വലിച്ചുകയറ്റുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് തളർന്നു വീഴുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പിന്നീട് മരിച്ചു.
പാലക്കാട് എലപ്പുള്ളിയിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയെ (90) ആളിയാർ കനാലിൽ വീണുകിടന്ന നിലയിലാണ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. വൈകിട്ട് നടക്കാനിറങ്ങിയതായിരുന്നു. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. തലയ്ക്കും പരിക്കുണ്ട്. പോസ്റ്റുമോർട്ടത്തിലാണ് മരണകാരണം സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |