ഭോപ്പാൽ: നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ച് വെള്ളം കയറിയ പാലം മുറിച്ചുകടക്കാൻ ശ്രമിച്ച ബൈക്ക് യാത്രികനെ ഒഴുക്കിപ്പെട്ട് കാണാതായി. തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. മദ്ധ്യപ്രദേശിലെ സിയോനിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വെള്ളം കുത്തിയൊഴുകുന്ന പാലത്തിലൂടെ യുവാവ് ബൈക്കിൽ സഞ്ചരിക്കുന്നതിന്റെയും ഒഴുക്കിൽപ്പെടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞദിവസം കനത്തമഴയായിരുന്നു പ്രദേശത്ത്. ഇതിനെത്തുടർന്ന് മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായി. നദികളിലെയും തോടുകളിലെയും ജലനിരപ്പ് ഉയർന്നതോടെ പാലങ്ങൾ മിക്കതും മുങ്ങി. പൊനാർ ഖുർഗ്, ധാപര ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാലവും വെള്ളത്തിനടിയിലായി. പാലത്തിന് മുകളിൽ കുത്തൊഴുക്കാണെന്നും മറികടക്കരുതെന്നും കരയിലുണ്ടായിരുന്നവർ യുവാവിനോട് ആവശ്യപ്പെട്ടെങ്കിലും അതെല്ലാം അവഗണിച്ച് ഇയാൾ ബൈക്ക് പാലത്തിലൂടെ ഓടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളിൽ ചിലർ പറയുന്നത്. പാലത്തിന് ഒത്ത നടുവിൽ എത്തിയതോടെ കുത്തൊഴുക്കിൽ നിയന്ത്രണം നഷ്ടപ്പെടുകയും ബൈക്കിനൊപ്പം യുവാവും വെള്ളത്തിലേക്ക് പതിക്കുകയും ചെയ്തു.
കരയിലുണ്ടായിരുന്നവർ വിവരം ഉടൻതന്നെ അധികൃതരെ അറിയിച്ചു. കുതിച്ചെത്തിയ രക്ഷാപ്രവർത്തകർ രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നുരാവിലെ തെരച്ചിൽ പുനഃരാരംഭിച്ചു എന്നാണ് റിപ്പോർട്ട്. ഇരുപത്തഞ്ചുകാരനാണ് അപകടത്തിൽപ്പെട്ടത്.
കനത്ത മഴ മദ്ധ്യപ്രദേശിലെ പലസ്ഥലങ്ങളിലും ജനജീവിതം ദുരിതപൂർണമാക്കിയിട്ടുണ്ട്. പാലങ്ങൾ മുങ്ങിയതോടെ പലയിടങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. വൈദ്യുത, ഗതാഗത സംവിധാനങ്ങളും താറുമാറായി. ഇനിയും മഴ തുടർന്നേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |