തൃശൂർ: വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ വനിതാ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ ടീം ഇനത്തിൽ മണിപ്പൂർ സർവകലാശാലയ്ക്ക് കിരീടം. ചണ്ഡീഗഡ് സർവകലാശാലാ ടീമിനെ അയോഗ്യരാക്കിയതിനെത്തുടർന്ന് മണിപ്പൂരിനെ ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.
പട്യാല പഞ്ചാബി സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ക്വാഡ്രന്റ് വിഭാഗത്തിൽ ചണ്ഡിഗഡിലെ പഞ്ചാബ് സർവകലാശാലയ്ക്കാണ് കിരീടം. കെ.ഐ.ഐ.ടി ഭുവനേശ്വർ രണ്ടാം സ്ഥാനം നേടി. പട്യാല പഞ്ചാബി സർവകലാശാലയും ബറേലി എം.ജെ.പി റോഹിൽഖണ്ഡ് സർവകലാശാലയും മൂന്നാം സ്ഥാനം പങ്കിട്ടു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി സമ്മാനദാനം നിർവഹിച്ചു.
സർവകലാശാലാ ഫിസിക്കൽ എഡ്യുക്കേഷൻ വകുപ്പ് ഡയറക്ടർമാരായ ഡോ. കെ.പി. മനോജ്, ഡോ. വി.പി. സക്കീർ ഹുസൈൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, സെന്റ് മേരീസ് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. സിസ്റ്റർ ടി.എൽ. ബിന, പി.ടി.എ വൈസ് പ്രസിഡന്റ് വി.സി. സുരേഷ്, ഫിസിക്കൽ എഡ്യുക്കേഷൻ വകുപ്പ് മേധാവി അനു ഡി. ആലപ്പാട്ട് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |