ന്യൂഡൽഹി : ഭാവിയിൽ നരേന്ദ്രമോദി തന്നെ രാജ്യത്തെ നയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. മോദിയുടെ ഊഴം അവസാനിച്ചുവെന്നും 75 വയസായാൽ റട്ടയർ ചെയ്യേണ്ടി വരുമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച് ബി.ജെ.പിയിൽ ആശയക്കുഴപ്പമില്ലെന്നും ഇത്തവണയും ഭാവിയിലും മോദി തന്നെ തുടരുമെന്നും അമിത് ഷാ മാദ്ധ്യമങ്ങളോട് പറഞ്ഞു.
75 വയസു കഴിഞ്ഞാൽ പദവി ഒഴിയണമെന്ന് പാർട്ടി ഭരണഘടനയിൽ എവിടെയും പറഞ്ഞിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഈ വട്ടം പൂർത്തിയാക്കും, ഭാവിയിൽ മോദി തന്നെ രാജ്യത്തെ നയിക്കും. അമിത് ഷാ കൂട്ടിച്ചേർത്തു.
മദ്യനയക്കേസിൽ ഇടക്കാല ജാമ്യം ലഭിച്ച ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അരവിന്ദ് കേജ്‌രിവാളിന്റെ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഒരു രാജ്യം ഒരു നേതാവ്' എന്ന ദൗത്യത്തിന് തുടക്കമിട്ടിട്ടുണ്ടെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ജീവിതം ഉടൻ അവസാനിക്കുമെന്നും കേജ്‌രിവാൾ ആരോപിച്ചു. അദ്വാനി, മുരളി മനോഹർ ജോഷി, ശിവരാജ് ചൗഹാൻ, വസുന്ധര രാജെ, മനോഹർ ലാൽ ഖട്ടർ, രമൺ സിംഗ് എന്നിവരുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു. യോഗിയാണ് അടുത്തത്. മോദി അടുത്ത ഇലക്ഷന് ജയിച്ചാൽ രണ്ട് മാസത്തിനുള്ളിൽ യു പി മുഖ്യമന്ത്രിയെ സ്ഥാനത്ത് നിന്ന് മാറ്റുമെന്നും കേജ്‌രിവാൾ പറഞ്ഞു.'
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും ബി.ജെ.പി നേതൃത്വത്തിലുള്ള എൻ,ഡി,എ അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എം കെ സ്റ്റാലിൻ, മമത ബാനർജി എന്നിവരടക്കമുള്ളവരെ ജയിലിലടയ്ക്കും', കേജ്‌രിവാൾ പറഞ്ഞു.ജൂൺ നാലിന് ശേഷം എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ തുടരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കും. എഎപി അതിന്റെ ഭാഗമാകും. ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവിയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |