അഹമ്മദാബാദ്: സ്ഥാനാർത്ഥിയാകാനായി പത്രിക സമർപ്പിക്കുകയും പിന്നീട് പത്രിക തള്ളിപ്പോയതിന് പിന്നാലെ കാണാതാവുകയും ചെയ്ത കോൺഗ്രസ് നേതാവ് തിരിച്ചെത്തി. സൂറത്തിൽ സ്ഥാനാർത്ഥിയാകാനായി പത്രിക സമർപ്പിച്ച നിലേഷ് കുംഭാണിയാണ് കാണാതായി 20 ദിവസങ്ങൾക്കുശേഷം മടങ്ങിയെത്തിയത്.
തിരികെയെത്തിയ നിലേഷ് പാർട്ടി തന്നെ വഞ്ചിച്ചുവെന്ന് കുറ്റപ്പെടുത്തി. 'ഞാൻ വഞ്ചിച്ചുവെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. കാംരേജ് നിയമസഭാ സീറ്റ് അവസാന നിമിഷം നിഷേധിച്ച് 2017ലാണ് പാർട്ടിയെന്നെ ആദ്യമായി വഞ്ചിച്ചത്. കോൺഗ്രസാണ് ആദ്യം തെറ്റ് ചെയ്തത്, ഞാനല്ല. പ്രവർത്തിക്കുകയോ പ്രവർത്തിക്കാൻ അനുവദിക്കുകയോ ചെയ്യാത്ത അഞ്ച് സ്വയം പ്രഖ്യാപിത നേതാക്കളാണ് പാർട്ടി നടത്തിക്കൊണ്ടുപോവുന്നത്. ഇതിൽ പ്രവർത്തകർ അസംതൃപ്തരാണ്.
ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ എഎപി നേതാക്കൾക്കൊപ്പം പ്രചാരണത്തിനിറങ്ങിയപ്പോൾപ്പോലും കോൺഗ്രസ് നേതാക്കൾ എന്നെ എതിർത്തു. പത്രിക തള്ളിയതിന് പിന്നാലെ കേസ് കൊടുക്കാൻ അഹമ്മദാബാദിലേയ്ക്ക് പുറപ്പെട്ടതായിരുന്നു. പക്ഷേ കോൺഗ്രസ് നേതാക്കൾ എന്റെമേൽ കുറ്റം ചുമത്തിയതിനാൽ അത് ഉപേക്ഷിച്ചു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷനായ പരേഷ് ധനാണിയോടുള്ള ബഹുമാനംകൊണ്ടാണ് ഇത്രയുംനാൾ പ്രതികരിക്കാതിരുന്നത്. പാർട്ടി നിർത്തിയ സ്വതന്ത്രർ പിൻവാങ്ങിയില്ലായിരുന്നുവെങ്കിൽ മത്സരം ഉണ്ടാകുമായിരുന്നു'- നിലേഷ് കുംഭാണി വിമർശിച്ചു.
സൂറത്തിൽ പത്രിക തള്ളിപ്പോവുകയും ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് നിലേഷിനെ കാണാതായത്. തുടർന്ന് കോൺഗ്രസ് നിലേഷിനെ ആറുവർഷത്തേയ്ക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |