ന്യൂഡൽഹി: വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായതോടെ പാക് അധീന കാശ്മീരിൽ ജനങ്ങളുടെ പ്രക്ഷോഭം. പൊലീസുമായി ജനങ്ങൾ ഏറ്റുമുട്ടി. ശനിയാഴ്ച ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ രണ്ട് പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. 90 പേർക്ക് പരിക്കേറ്റു. നിരവധി പേർ അറസ്റ്റിലായി. പ്രതിഷേധക്കാരെ അടിച്ചമർത്താൻ പാക് ഭരണകൂടം വൻ പൊലീസ് സേനയെ വിന്യസിച്ചു. കണ്ണീർവാതക പ്രയോഗമുണ്ടായി. മേഖലയിൽ വൈദ്യുതിക്കും കടുത്ത ക്ഷാമം നേരിട്ടിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പാക് അധികൃതർ പരാജയപ്പെട്ടതോടെ ആസാദി ( സ്വാതന്ത്ര്യം ) മുദ്രാവാക്യങ്ങളും സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളുമായി ജനങ്ങൾ തെരുവിലിറങ്ങുകയായിരുന്നു. മുസാഫറാബാദ് ഉൾപ്പെടെയുള്ള മേഖലകളിൽ ജമ്മു ആൻഡ് കാശ്മീർ ആവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാണ്. പ്രദേശത്തെ വ്യാപാരികളും പ്രതിഷേധങ്ങൾക്ക് രംഗത്തുണ്ട്. സമാധാനപരമായി നടന്ന പ്രതിഷേധങ്ങൾക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിട്ടെന്ന് ആരോപണമുണ്ട്. കഴിഞ്ഞ വർഷവും വിലക്കയറ്റത്തിനെതിരെ പാക് അധീന കാശ്മീരിലെ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |