അബുദാബി: ഇന്ത്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ നൽകുമെന്ന വാർത്തകൾ നിഷേധിച്ച് യുഎഇ. 23 ലക്ഷം രൂപ നൽകിയാൽ ഇന്ത്യക്കാർക്ക് യുഎഇയുടെ ആജീവനാന്ത ഗോൾഡൻ വിസ നേടാം എന്നവിധത്തിൽ നിരവധി പ്രമുഖ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിലടക്കം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, യുഎഇ മാദ്ധ്യമങ്ങളിൽ ഈ വാർത്ത വന്നിരുന്നില്ല. തുടർന്ന് വാർത്ത അടിസ്ഥാനരഹിതമാണെന്ന് യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പ് വ്യക്തമാക്കിയത്.
വിദേശത്ത് പ്രവർത്തിക്കുന്ന കൺസൾട്ടിംഗ് ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രചാരണം, ഇതിലെ വിവരങ്ങൾ വസ്‌തുതാ വിരുദ്ധമാണ്. എളുപ്പത്തിൽ ലഭിക്കുന്നതല്ല യുഎഇ ഗോൾഡൻ വിസ. യുഎഇയിലെ ഔദ്യോഗിക സംവിധാനങ്ങൾ വഴി മാത്രമേ ഇതിന് അപേക്ഷ സ്വീകരിക്കുകയുള്ളു. ഗോൾഡൻ വിസക്ക് അപേക്ഷ സ്വീകരിക്കാൻ രാജ്യത്തിന് അകത്തോ പുറത്തോ, ഒരു കൺസൾട്ടൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല.
യുഎഇയിൽ താമസിക്കാനും ജീവിക്കാനും ആഗ്രഹിക്കുന്ന വ്യക്തികളിൽ നിന്ന് പണം തട്ടാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും തെറ്റായ വിവരം പ്രചരിപ്പിച്ച സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫെഡറൽ അതോറിറ്റി വ്യക്തമാക്കി. തെറ്റായ അവകാശവാദങ്ങളുമായി സമീപിക്കുന്നവർക്ക് പണമോ, രേഖകളോ കൈമാറരുത്. ഔദ്യോഗിക വിവരങ്ങൾക്കായി 600522222 എന്ന നമ്പറിൽ വിളിക്കണമെന്നും അധികൃതർ അറിയിച്ചു.
വലിയ ബിസിനസ് നിക്ഷേപങ്ങളോ വസ്‌തുക്കളോ ഇല്ലാതെ തന്നെ ഇന്ത്യക്കാർക്ക് യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കാൻ അവസരം എന്നായിരുന്നു നേരത്തേ പുറത്തുവന്ന വാർത്ത. പുതിയ വിസ നയപ്രകാരം 1,00,000 ദിർഹം (23.30 ലക്ഷം രൂപ) തുകയടച്ച് ഗോൾഡൻ വിസ നേടാം. ഇതിനോടകം തന്നെ 5000ൽ അധികം ഇന്ത്യക്കാർ പുതിയ ഗോൾഡൻ വിസ നേടാനുള്ള തയ്യാറെടുപ്പിലാണ് എന്നതുൾപ്പെടെയാണ് വാർത്തകളിൽ പറഞ്ഞിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |