ആലപ്പുഴ: ബൈക്ക് യാത്രക്കാരനെ തടഞ്ഞുനിർത്തി പണവും സ്വർണവും കവർന്ന കേസിൽ
ശിക്ഷ അനുഭവിക്കാതെ ഒളിവിൽ പോയ പ്രതി 14 വർഷത്തിന് ശേഷം കോയമ്പത്തൂരിൽ പിടിയിലായി. പാണ്ടനാട് കീഴ്വൻമഴി കണ്ടത്തിൽ പറമ്പിൽ വീട്ടിൽ മനോജ് (മോഴ ബിനു- 48) ആണ് പിടിയിലായത്. 2007മാർച്ചിൽ ചമ്മത്തുമുക്ക് രക്ഷാസൈന്യം പള്ളിക്ക് സമീപം പാലമേൽ മുതുകാട്ടുകര റെജി കോട്ടേജിൽ ആർ.ടി.വർഗീസിനെ തടഞ്ഞുനിർത്തി വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈലും ഒരുപവന്റെ മോതിരം തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതിയാണ് മനോജ്. 2009ൽ ശിക്ഷ വിധിച്ചെങ്കിലും അത് അനുഭവിക്കാതെ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം ഇയാൾ കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. കോയമ്പത്തൂർ തിരുപ്പൂർ ജില്ലയിലെ
ഭാരതി നഗറിൽ നിന്ന് ചെങ്ങന്നൂർ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വെണ്മണി സി.ഐ എ.നസീർ, സബ് ഇൻസ്‌പെക്ടർ ബി.ജെ.ആന്റണി, സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ്.റഹീം, സിവിൽ പൊലീസ് ഓഫീസർ പി.ജെ.സതീഷ് എന്നിവരെ ഉൾപ്പെടുന്ന സംഘത്തിനായിരുന്നു അന്വേഷണചുമതല. മാന്നാർ, ചെങ്ങന്നൂർ, വീയപുരം, വെണ്മണി എന്നീ സ്റ്റേഷനുകളിൽ പ്രതിക്കെതിരേ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |