ന്യൂഡൽഹി: കേജ്‌രിവാളിന്റെ വസതിയിൽ പേഴ്സണൽ സ്റ്റാഫ് കൈയേറ്റം ചെയ്തെന്ന് ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാൾ. മുഖ്യമന്ത്രിയുടെ പി.എ ബിഭവ്കുമാറാണ് ആക്രമിച്ചത്. സ്വാതി ഇന്നലെ രാവിലെ ഒൻപതരയ്ക്ക് കൺട്രോൾ റൂമിലേക്ക് വിളിച്ച് പരാതിപ്പെട്ടെന്ന് ഡൽഹി പൊലീസ് പറഞ്ഞു. പിന്നാലെ അവർ സിവിൽ ലൈൻസ് സ്റ്റേഷനിലെത്തി. എന്നാൽ, രേഖാമൂലം പരാതി നൽകിയിട്ടില്ല.
സംഭവം വിവാദമായതോടെ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്ത് പൊലീസിന്റെ റിപ്പോർട്ട് തേടി. എന്തു നടപടിയെടുത്തെന്ന് മൂന്നു ദിവസത്തിനകം അറിയിക്കണം. കമ്മിഷന്റെ അന്വഷണ സംഘത്തെയും നിയോഗിച്ചേക്കും.
പി.എ ആയി നിയമിച്ചത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഡൽഹി വിജിലൻസ് വകുപ്പ് നേരത്തെ ബിഭവ്‌കുമാറിനെ പുറത്താക്കാൻ ശുപാർശ ചെയ്തിരുന്നു.
ഇന്നലെ രാവിലെ ഒൻപതോടെയാണ് കേജ്‌രിവാളിനെ കാണാൻ മലിവാൾ എത്തിയത്. ജീവനക്കാർ തടഞ്ഞപ്പോൾ വാക്കുതർക്കമുണ്ടായെന്നാണ് റിപ്പോർട്ടുകൾ. കേജ്‌രിവാൾ ജയിലിലായിരുന്നപ്പോൾ മലിവാളിന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വാതി എവിടെയെന്ന് ബി.ജെ.പിയും പരിഹസിച്ചിരുന്നു. അമേരിക്കയിൽ സഹോദരിയുടെ ചികിത്സയുടെ ഭാഗമായി പോയെന്നാണ് സ്വാതി വിശദീകരിച്ചത്.
അപലപിച്ച് ബി.ജെ.പി
മലിവാളിന് നീതി ഉറപ്പാക്കണമെന്ന് ബി.ജെ.പി ഡൽഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്ദേവ ആവശ്യപ്പെട്ടു. 2018ൽ കേജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിൽ അന്നത്തെ ചീഫ് സെക്രട്ടറി അൻഷു പ്രകാശ് ആക്രമണത്തിനിരയായി. ഇപ്പോൾ വിനിതാ എം.പിക്കും അടികിട്ടിയെന്നും ആരോപിച്ചു. സ്വന്തം എം.പിയെ പോലും സംരക്ഷിക്കാൻ കഴിയാത്ത കേജ്‌രിവാളിന് സ്ത്രീകളുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കാനാകുമെന്ന് ബി.ജെ.പി സ്ഥാനാർത്ഥി ബാൻസുരി സ്വരാജ് ചോദിച്ചു.
കേജ്‌രിവാളിനെ നീക്കണമെന്ന ഹർജി സുപ്രീംകോടതിയും തള്ളി
അരവിന്ദ് കേജ്‌രിവാളിനെ ഡൽഹി മുഖ്യമന്ത്രി പദവിയിൽ നിന്ന് നീക്കണമെന്ന ഹർജി സുപ്രീംകോടതിയും തള്ളി. രൂക്ഷ വിമർശനത്തോടെ അരലക്ഷം രൂപ പിഴയിട്ട് നേരത്തെ ഡൽഹി ഹൈക്കോടതി ആവശ്യം തള്ളിയിരുന്നു. ഇടപെടാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിനെതിരെ അതേ ഹർജിക്കാരനല്ല സമീപിച്ചതെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ആം ആദ്മി മുൻ എം.എൽ.എ സന്ദീപ്കുമാറാണ് ഹൈക്കോടതിയിൽ പോയതും പിഴയൊടുക്കേണ്ടി വന്നതും. എന്നാൽ, ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചത് കാന്ത് ഭട്ടി എന്ന വ്യക്തിയാണ്. കേജ്‌രിവാളിനെ നീക്കണമെന്ന് ആവശ്യപ്പെടാൻ ഹർജിക്കാരന് അവകാശമില്ല. ലെഫ്റ്റനന്റ് ഗവർണർക്ക് ആവശ്യമെങ്കിൽ അദ്ദേഹം നടപടിയെടുക്കട്ടെയെന്നും കോടതി പറഞ്ഞു.
അതേസമയം, അപകീർത്തികരമായ ഉള്ളടക്കം റീട്വീറ്റ് ചെയ്തെന്ന് ആരോപിച്ച് കേജ്രിവാളിനെതിരെ സമർപ്പിച്ച മാനനഷ്ടക്കേസിലെ വിചാരണക്കോടതി നടപടികൾക്ക് ആഗസ്റ്റ് 12 വരെ സുപ്രീംകോടതി സ്റ്റേ നീട്ടി. കേസ് ഒത്തുതീർപ്പാക്കാനുള്ള സാദ്ധ്യതകൾ തേടാൻ സമയവും അനുവദിച്ചു. 2018ൽ യുട്യൂബർ ധ്രുവ് രാഠി പോസ്റ്റ് ചെയ്ത 'ബി.ജെ.പി ഐ.ടി സെൽ പാർട്ട് ടു' വീഡിയോ റീട്വിറ്റ് ചെയ്തത് തെറ്രായിപ്പോയെന്ന് കേജ്‌രിവാൾ സമ്മതിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |