അഹമ്മദാബാദ്: രാജ്‌കോട്ട് ദുരന്തത്തിൽ ഗെയിമിംഗ് സെന്റർ സഹഉടമയും പ്രതികളിലൊരാളുമായ ധവാൽ തക്കർ അറസ്റ്റിൽ. ബനസ്‌കാന്ത ക്രൈംബ്രാഞ്ച് സംഘവും രാജ്‌കോട്ട് പൊലീസും ചേർന്ന് രാജസ്ഥാനിൽ നിന്നാണ് അറസ്റ്റ് ചെയ്‌തത്. തീപിടിത്തത്തിനു പിന്നാലെ ഇയാൾ രക്ഷപ്പെട്ടിരുന്നു. തീപിടുത്തവുമായി ബന്ധപ്പെട്ട് യുവരാജ്സിംഗ് സോളങ്കി, നിതിൻ ജെയിൻ, രാഹുൽ റാത്തോഡ് എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ രണ്ടാഴ്ചത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. യുവരാജ്സിംഗ് സോളങ്കി കോടതിയിൽ പ്രവേശിച്ചപ്പോൾ പശ്ചാത്താപമുണ്ടെന്ന് കാണിക്കാൻ കരയുകയും അഞ്ച് മിനിട്ടിനുശേഷം ചിരിക്കുകയും കോടതിയോട് വാദിക്കുകയും ചെയ്തതെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തുഷാർ ഗോകാനി പ്രതികരിച്ചു. ഇത്തരത്തിൽ അപകടങ്ങൾ സംഭവിക്കാറുള്ളതാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ഇത് കോടതി ഗൗരവത്തോടെ എടുത്തെന്നും കൂട്ടിച്ചേർത്തു. ഇതുവരെ നാല് പേരെയാണ് അറസ്റ്റ് ചെയ്‌തിട്ടുള്ളത്. തീപിടിത്തത്തിൽ സ്ഥാപനത്തിന്റെ രേഖകൾ കത്തിനശിച്ചെന്നാണ് പ്രതികളുടെ വാദം. അപകടത്തിൽ സ്വമേധയാ കേസെടുത്ത ഗുജറാത്ത് ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അടുത്തദിവസം പ്രാഥമിക റിപ്പോർട്ട് നൽകും. അതേസമയം, ഡി.എൻ.എ പരിശോധന പൂർത്തിയാക്കിയ 17 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. നാളെ രാത്രിയോടെ കൂടുതൽ ഫലങ്ങൾ പുറത്തുവരും. കഴിഞ്ഞ ദിവസം വിവരങ്ങൾ ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ ആശുപത്രിയ്ക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. 27 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ രാജ്‌കോട്ട് പൊലീസ് കമ്മീഷണർ ഉൾപ്പടെ ഉന്നത ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റവും ഏഴ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷനും ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |