ന്യൂഡൽഹി: പരസ്‌പരം മത്സരിക്കുന്ന മക്കൾക്ക് വോട്ട് പിടക്കുകയാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എയിൽ അംഗമായ ബീഹാറിലെ ജെ.ഡി.യു മന്ത്രിമാർ.
നിതീഷ് കുമാർ സർക്കാരിലെ മന്ത്രിമാരായ അശോക് ചൗധരിയും മഹേശ്വർ ഹസാരിയുമാണ് മറ്റു രണ്ട് പാർട്ടികളിലുള്ള മക്കൾക്കായി സമസ്‌തിപൂർ ലോക്സഭാ മണ്ഡലത്തിൽ പ്രചാരണം നടത്തുന്നത്.
മന്ത്രി അശോക് ചൗധരിയുടെ മകൾ ശാംഭവി ചൗധരി എൻ.ഡി.എ മുന്നണിയിലുള്ള എൽ.ജെ.പിയുടെ സ്ഥാനാർത്ഥിയാണ്. ബീഹാറിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ശാംഭവി ചൗധരിയെ തന്റെ മകൾ എന്നാണ് വിശേഷിപ്പിച്ചത്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന മകൻ സണ്ണി ഹസാരിക്കുവേണ്ടിയാണ് മന്ത്രി മഹേശ്വർ ഹസാരിയുടെ പ്രചാരണം. അതുകൊണ്ടു തന്നെ നിതീഷ് കുമാറിന്റെ മന്ത്രിമാർ തമ്മിലുള്ള പോരാട്ടത്തിനാണ് സമസ്‌തിപൂർ സാക്ഷ്യം വഹിക്കുന്നത്.
സമസ്തിപൂരിലെ തന്റെ രാഷ്ട്രീയ പൈതൃകത്തിലൂന്നി പ്രചാരണം നടത്തുന്ന സണ്ണി ഹസാരി എതിർ സ്ഥാനാത്ഥി ശാംഭവി പുറത്തു നിന്നുള്ളയാളാണെന്ന് ആരോപിക്കുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സമസ്തിപൂരിൽ വീട് വാങ്ങിയ താൻ നാട്ടുകാരിയാണെന്ന് ശാംഭവി ചൗധരിയും അവകാശപ്പെടുന്നു. 25കാരിയായ ശാംഭവി ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ്. രണ്ടു സ്ഥാനാർത്ഥികളും വിദ്യാസമ്പന്നർ. എൻജിനിയറിംഗ് ബിരുദധാരിയായ സണ്ണി ഹസാരി അദ്ധ്യാപകനും ശാംഭവി ഗവേഷക വിദ്യാർത്ഥിനിയും.
യാദവ, കുശ്‌വാഹ, ദളിത് വോട്ട് നിർണായകം
സംവരണ മണ്ഡലമായ സമസ്‌തിപൂരിൽ യാദവ, കുശ്‌വാഹ, ദളിത് വോട്ടുകൾ നിർണായകം. മുസ്ളിം വോട്ടുകളും സ്വാധീനം ചെലുത്തുന്നു. പാസ്വാൻ സമുദായത്തെ പ്രതിനിധീകരിക്കുന്ന ചിരാഗ് പാസ്വാന്റെ നേതൃത്വം തുണയാകുമെന്നാണ് ശാംഭവിയുടെ പ്രതീക്ഷ. അതേസമയം രവിദാസ് വിഭാഗത്തിലെ ഒരു വിഭാഗത്തിന് ബി.ജെ.പി ചായ്‌വുള്ളത് കോൺഗ്രസിന് തലവേദനയാണ്. സമസ്തിപൂരിലെ ആറ് അസംബ്ലികളിൽ അഞ്ചും എൻ.ഡി.എയുടെ കൈയിലാണ്. സമസ്തിപൂർ അസംബ്ളി സീറ്റിലെ എം.എൽ.എ മഹേശ്വർ ഹസാരിയാണ്. കോൺഗ്രസ് സ്ഥാനാർത്ഥിക്കായി പ്രചാരണം നടത്തുന്ന മഹേശ്വറിനെതിരെ ജെ.ഡി.യു നേത്വത്വം തിരഞ്ഞെടുപ്പിന് ശേഷം നടപടി വന്നേക്കാം. മഹേശ്വർ ഹസാരി 2009ൽ സമസ്തിപൂരിനെ ലോക്‌സഭയിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് രാം സേവക് ഹസാരി എട്ടു തവണ എം.എൽ.എയും ഒരു തവണ എം.പിയുമായിരുന്നു. ഇതാണ് സണ്ണി ഹസാരിക്ക് ആത്മവിശ്വാസം നൽകുന്നത്. അതേസമയം നരേന്ദ്ര മോദി മാജിക്കിന് പുറമെ, ചിരാഗ് പാസ്വാന്റെ ജനപ്രീതിയും നിതീഷ് കുമാർ നടത്തിയ വികസന പ്രവർത്തനങ്ങളും തുണയാകുമെന്നാണ് ശാംഭവിയുടെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |