ന്യൂഡൽഹി : ഇന്ന് കൊടിയേറുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ സിനിമയ്‌ക്ക് മത്സര വിഭാഗത്തിലുൾപ്പെടെ ശക്തമായ സാന്നിദ്ധ്യം. വിവിധ വിഭാഗങ്ങളിലായി എട്ട് ഇന്ത്യൻ സിനിമകൾ, മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാര മത്സരത്തിനുൾപ്പെടെ. പായൽ കപാഡിയ സംവിധാനം ചെയ്‌ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ആണ് ഈ വിഭാഗത്തിലെ ഇന്ത്യൻ സിനിമ. ഇതിൽ തീവ്രമായ അഭിനയ മുഹൂത്തങ്ങൾ കാഴ്ചവയ്ക്കുന്നത് രണ്ട് മലയാളി നടിമാരാണ്. കനി കുസൃതിയും ദിവ്യ പ്രഭയും.
മുപ്പത് വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ പാം ഡി ഓറിന് മത്സരിക്കുന്നത്. 1994ൽ ഷാജി എൻ കരുണിന്റെ സ്വം ആണ് ഒടുവിൽ മത്സരിച്ചത്. ലോകപ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവന് പ്രശസ്തമായ പിയർ ആൻജിനോ പുരസ്കാരം സമ്മാനിക്കുന്നതും അഭിമാന മുഹൂർത്തമാണ്. മേയ് 14 മുതൽ 25 വരെയാണ് മേള.
ഫെസ്റ്റിവലിലെ മറ്റ്
ഇന്ത്യൻ സിനിമകൾ
സന്തോഷ്: സംവിധാനം ബ്രിട്ടീഷ് - ഇന്ത്യൻ ചലച്ചിത്രകാരി സന്ധ്യാ സൂരി. അൺസെർട്ടൻ റിഗാർഡ്സ് വിഭാഗം
സൺ ഫ്ലവേഴ്സ് വെയർ ദ ഫസ്റ്റ് വൺസ് നോ: പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ ഒരുക്കിയ 16 മിനിറ്റ് ചിത്രം സംവിധാനം ചിദാനന്ദ. എസ് നായിക്. ലാ സിനിഫ് മത്സര വിഭാഗം.
മന്ഥൻ: ശ്യാം ബെനിഗലിന്റെ വിഖ്യാത ചിത്രം ( 1976). റീമാസ്റ്റേർഡ് പതിപ്പ്. ക്ലാസിക് സിനിമ വിഭാഗം
സിസ്റ്റർ മിഡ്നൈറ്റ്: സംവിധാനം കരൺ കന്ധാരി. ഡയറക്ടേഴ്സ് ഫോർട്ട‌്നൈറ്റ് വിഭാഗം
ഷോപ്പിംഗ്: സംവിധാനം കോൺസ്റ്റാന്റിൻ ബോജനാവോ. ബൾഗേറിയൻ സിനിമയാണ്. ഇന്ത്യൻ താരങ്ങൾ. അൺസെർട്ടൻ റിഗാർഡ് വിഭാഗം
ഇൻ ദ റിട്രീറ്റ്: സംവിധാനം മൈസാം അലി. ഇറാനിൽ ജനിച്ച ലഡാക്ക് സ്വദേശി. അസോസിയേഷൻ ഫോർ ദ ഡിസ്ട്രിബ്യൂഷൻ ഓഫ് ഇൻഡിപ്പെൻഡന്റ് സിനിമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ.
ബണ്ണിഹുഡ്: അനിമേഷൻ ഫിലിം. സംവിധായിക മാനസി മഹേശ്വരി. ലണ്ടനിലെ നാഷണൽ ഫിലിം ആൻഡ് ടെലിവിഷൻ സ്‌കൂളിലെ ഗ്രാജ്വേഷൻ കോഴ്സിന്റെ ഭാഗമായി ചെയ്ത സിനിമ. ലാ സിനെഫ് വിഭാഗത്തിൽ
വിവാദച്ചുഴിയിൽ
77ാം കാൻ ഫെസ്റ്റിവൽ അരങ്ങേറുന്നത് വിവാദങ്ങൾക്ക് നടുവിലാണ്. യുദ്ധങ്ങൾക്കും ആഗോള അരക്ഷിതത്വത്തിനും പുറമേ മീ ടൂ ആരോപണങ്ങളും. ഫ്രഞ്ച് നടിയും സംവിധായികയുമായ ജൂഡിത്ത് ഗോഡ്റെഷ് ആണ് മീ ടൂ ആരോപണത്തിന്റെ കേന്ദ്ര ബിന്ദു. സംവിധായരായ ബെനോയിറ്റ് ജാക്വത്, ജാക്വസ് ഡോയിലൺ എന്നിവർ തന്നെ കൗമാര കാലത്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. യൂറോപ്പിലെ ഏറ്റവും വലിയ ജൂത, അറബ് സമൂഹങ്ങൾ ഫ്രാൻസിലാണ്. ഇസ്രയേൽ - ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇരു വിഭാഗങ്ങളുടെയും പ്രതിഷേധം ഉയരുമെന്നും ആശങ്കയുണ്ട്.
ഇറാനിയൻ സംവിധായകൻ മുഹമ്മദ് റസുലോഫിന്റെ പുതിയ സിനിമയായ ദ സീഡ് ഓഫ് സേക്രഡ് ഫിഗ് കാനിൽ അരങ്ങേറാനിരിക്കെയാണ് അദ്ദേഹത്തിന് ഇറാനിലെ ഇസ്ലാമിക് റെവലൂഷണറി കോടതി എട്ട് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്. ഏറ്റവും ആകാംക്ഷ ഉണർത്തുന്ന സിനിമ ഫ്രാൻസിസ് ഫോർഡ് കപ്പോളയുടെ മെഗലപോളിസ് ആണ്. നാല് പതിറ്റാണ്ട് മുമ്പ് കപ്പോളയുടെ ഐതിഹാസിക യുദ്ധസിനിമയായ അപ്പോകാലിപ്സ് നൗ അദ്ദേഹത്തിന് രണ്ടാമത്തെ പാം ഡി ഓർ നേടിക്കൊടുത്തിരുന്നു. എഡിറ്റ് ചെയ്യാത്ത, അഞ്ച് മണിക്കൂർ ദൈർഘ്യമുള്ള പതിപ്പാണ് അന്ന് കാനിൽ പ്രദർശിപ്പിച്ചത്.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഡൊണാൾഡ് ട്രംപ് കഥാപാത്രമാവുന്ന, അലി അബ്ബാസി സംവിധാനം ചെയ്ത ദ അപ്രന്റീസ് എന്ന ചിത്രവും ലോകം ഉറ്റു നോക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |