കോലഞ്ചേരി: കത്തുന്ന വേനലിന് ശേഷമെത്തിയ വേനൽമഴ ഒരാഴ്ചയോളമെത്തുമ്പോൾ കൃഷിയിറക്കാനൊരുങ്ങുകയാണ് കോലഞ്ചേരി മേഖലയിലെ ചെറുകിട കർഷകർ. മഴ ലഭിച്ച് വിത്തിറക്കാൻ പാകമായ മണ്ണിൽ ഇഞ്ചി, കപ്പ, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയ ഹ്രസ്വകാല വിളകളാണ് നടുന്നത്.
കൊവിഡ് കാലത്തിനുശേഷം കൂടുതൽപേർ കൃഷിയിലേക്ക് തിരിഞ്ഞപ്പോൾ പച്ചക്കറിക്കൃഷി മുൻകാലങ്ങളെ അപേക്ഷിച്ച് വ്യാപകമാവുകയാണ്. ലോക്ക്ഡൗണിൽ നേരംപോക്കിന് തുടങ്ങിയ കൃഷിസ്‌നേഹം പലരും വിട്ടില്ല. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇതിനോടകം പച്ചക്കറി വിത്തുകൾ കൃഷി ഭവൻ വഴി നൽകിക്കഴിഞ്ഞു. ഇതോടെ ചുരുങ്ങിയ സ്ഥലമുള്ളവർ പോലും അടുക്കളത്തോട്ടം സജീവമാക്കാനുള്ള ശ്രമത്തിലാണ്.
ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകൾ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും. ചീര, വെള്ളരി, പാവൽ, പയർ, വെണ്ട, മത്തൻ, പടവലം എന്നിവയ്‌ക്കെല്ലാം നല്ല വെയിൽ വേണം. അധികം വെയിൽ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും.
പച്ചക്കറിത്തോട്ടം ഒരുക്കാം, ഈസിയായി
വീടിനു ചുറ്റും കുറച്ച് സ്ഥലമുള്ളവർക്ക് ഒന്ന് മനസുവച്ചാൽ നല്ല പച്ചക്കറിത്തോട്ടം നിർമ്മിക്കാം. ടെറസിൽ പച്ചക്കറി വിളയിച്ചാൽ ജൈവ ഉത്പന്നങ്ങൾ കൃഷി ഭൂമിയില്ലാത്തവർക്കും ഭക്ഷിക്കാം. ടെറസിലെ കൃഷിക്ക് പോളിത്തീൻ, സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഉപയോഗ ശൂന്യമായ ടയറിലും കൃഷി ചെയ്യാം.
കൃഷിഭവൻ വഴി പച്ചക്കറി വിത്തുകളും വളവും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |