തലയോലപ്പറമ്പ്: ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് ജീവിതത്തോട് മല്ലിടുന്ന മറവൻതുരുത്ത് പാലാംകടവ് വൈപ്പേൽ വി.എൻ അർച്ചന എന്ന 33 കാരിയെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ സുമനസുകൾ കനിയണം.12 വർഷം മുമ്പാണ് വിട്ടുമാറാത്ത തലവേദനയും ബി.പിയും സ്ഥിരമായി വന്നതോടെ വീട്ടുകാർ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാണിച്ചത്. നിരവധി ടെസ്റ്റുകളും മറ്റും നടത്തിയതോടെ യുവതിയുടെ ഇരു വൃക്കകളും തകരാറിലാണെന്ന് അറിഞ്ഞു. എറണാകുളത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി നോക്കിയിരുന്ന യുവതിക്ക് ജോലിക്ക് പോകാൻ പറ്റാതായി. 7 മാസം മുമ്പ് ക്രിയാറ്റിന്റെ അളവ് കൂടിയതോടെ ഒരാഴ്ചയോളം വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ഡയാലിസിസ് ചെയ്യുവാൻ ആരംഭിക്കുകയുമായിരുന്നു. എറണാകുളത്തെ ലിസി ആശുപത്രിയിലാണ് നിലവിൽ ചികിത്സ നടത്തുന്നത്. ഇപ്പോൾ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്യണം. ഒരു മാസം ഡയാലിസിസ് നടത്തുന്നതിനായി തന്നെ 40,000 രൂപയോളം ചിലവ് വരും. ഇതുവരെ 70 ഓളം തവണ ഡയാലിസിസ് ചെയ്തു.
13 വർഷം മുമ്പ് അച്ഛൻ മരിച്ചു. ഓട് മേഞ്ഞ ചെറിയ കൂരയിലാണ് കർഷക തൊഴിലാളിയായ അമ്മയും സ്വകാര്യ ബസിൽ ഡ്രൈവറായി പോകുന്ന സഹോദരനും ഒപ്പം താമസം. ഇതിനോടകം തന്നെ യുവതിയുടെ ചികിത്സയ്ക്കായി ലക്ഷങ്ങൾ ചിലവിട്ടത് മൂലം നിർദ്ധന കുടുംബം ഏറെ ബാദ്ധ്യതയിലാണ്.
യുവതിയുടെ ജീവൻ നിലനിർത്തണമെങ്കിൽ ഉടൻ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അമ്മയുടെയും ബന്ധുക്കളുടെയും വൃക്ക പരിശോധിച്ചെങ്കിലും യോജിച്ചില്ല. അനുയോജ്യമായ ദാതാവിനെ ലഭിക്കാത്തതും അർച്ചനയുടെ മുന്നോട്ടുള്ള ജീവിതത്തിന് ഏറെ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ശസ്ത്രക്രിയക്കും തുടർ ചികിത്സയ്ക്കുമായി 20 ലക്ഷത്തിലധികം രൂപ വേണ്ടിവരും. അത് കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ഇവരുടെ ദയനീയ സ്ഥിതി മനസിലാക്കി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ നിധി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഒപ്പം വൃക്ക ദാതാവിന് വേണ്ടിയുള്ള അന്വേഷണവും നടത്തി വരുന്നു.
കാനറാ ബാങ്ക് തലയോലപ്പറമ്പ് ശാഖ
അക്കൗണ്ട് നമ്പർ110154637154
IFSC code -CNRB0002507
G Pay No - 9020311339.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |