തിരുവനന്തപുരം: വെള്ളറട അമ്പൂരിയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ലഹരിസംഘം കൺസ്യൂമർഫെഡ് മദ്യഷോപ്പ് ജീവനക്കാരിയെ നടുറോഡിൽ മർദ്ദിച്ചു. രക്ഷിക്കാനെത്തിയ ഭർത്താവിനെയും മറ്റൊരു ജീവനക്കാരനെയും മർദ്ദിച്ചു. വഴിയിൽകൂടി കടന്നുപോയ മറ്റുള്ളവർക്കുനേരെയും ആക്രമണമുണ്ടായി. ഒരു പാസ്റ്ററെയും സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു.
അമ്പൂരിയിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. മൂന്ന് ബൈക്കുകളിലായെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. അമ്പൂരിക്ക് സമീപം കണ്ണല്ലൂരിൽ വാഹനങ്ങൾ തടഞ്ഞുനിർത്തിയാണ് ആദ്യം അക്രമമുണ്ടാക്കിയത്. ശേഷം സഞ്ചരിച്ച വഴികളിലെല്ലാം വാളും വെട്ടുകത്തിയുമൊക്കെ ഉപയോഗിച്ച് ആളുകളെ അകാരണമായി ആക്രമിച്ചു. ഇതിനിടെ ഒരു പാസ്റ്ററെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനുശേഷമാണ് കൺസ്യൂമർഫെഡ് ജീവനക്കാരിയെ ക്രൂരമായി മർദ്ദിച്ചത്. വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും ഇവർ ഓടി രക്ഷപ്പെട്ടു. പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സമീപകാലത്തായി നിരവധി ഗുണ്ടാ ആക്രമണങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 2021ൽ പോത്തൻകോട് 11 അംഗ ഗുണ്ടാസംഘം ചെമ്പകമംഗലം സ്വദേശി സുധീഷിനെ പട്ടാപ്പകൽ ക്രൂരമായി വെട്ടിക്കൊന്നു. സുധീഷും മറ്റൊരു അക്രമത്തിനുശേഷം ഒളിവിൽ കഴിയുകയായിരുന്നു.
പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പ് ജംഗ്ഷനിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിനെ തുടർന്ന് ബേക്കറിയിൽ കയറി ഗുണ്ടാസംഘം ഉടമയെ കുത്തിവീഴ്‌ത്തി പണം കവർന്നതും ഇതേ വർഷമാണ്. ഈ സംഭവത്തിൽ ജയിലിലായിരുന്ന നാലംഗസംഘം ജാമ്യത്തിലിറങ്ങിയ ശേഷം 2022ൽ വീടുകൾ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരു വർഷം മുമ്പാണ് ചന്തവിളയിൽ മദ്യപിക്കുന്നതിനിടെ ഗുണ്ടകൾ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിലെത്തുകയും മെന്റൽ ദീപു എന്ന ദീപുവിനെ കല്ലുകൊണ്ട് ഇടിച്ചുകൊല്ലുകയും ചെയ്തത്. കേസിലെ പ്രതികളും അഞ്ച് ഗുണ്ടകളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |