പളളുരുത്തി: മെഡിക്കലിനായി ആശുപത്രിയിൽ കൊണ്ട് പോകവേ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പട്ടിക്കൂട്ടിൽ നിന്ന് പൊക്കി. കാപ്പ നിയമ പ്രകാരം പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത അരൂക്കുറ്റി വടുതല സ്വദേശിയും ഇപ്പോൾ ഇടക്കൊച്ചി അക്വിനാസ് കോളേജിന് സമീപം തട്ടേക്കാട് വീട്ടിൽ താമസിക്കുന്ന ചെട്ടിപ്പറമ്പ് മനീഷ്(29)ആണ് പൊലീസിനെ വലപ്പിച്ചത്.
കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ശേഷം ഇയാൾ കരുവേലിപ്പടി മൈത്രി നഗറിലെ രണ്ട് വീടുകളിൽ കയറിയെങ്കിലും വീട്ടുകാർ ചെറുത്തതോടെ ഓടി സമീപത്തെ ഒരു ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടിൽ ഒളിക്കുകയായിരുന്നു. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, ഭവന ഭേദനം, ലഹരി കേസ് ഉൾപ്പെടെ പന്ത്രണ്ടോളം കേസുകളിൽ പ്രതിയായ ഇയാളെ കാപ്പ ചുമത്തി ജയിലിലടക്കാൻ ഉത്തരവായിരുന്നു.
ബംഗ്ളൂരുവിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അവിടെ നിന്ന് പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ സൻജു ജോസഫ്, എസ്.ഐ. എം.എം മുനീർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രിജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ കെ.എസ് ബിബിൻ, ഉമേഷ് ഉദയൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.
ക്ഷേത്രത്തിൽ നിന്ന് പണം കവർന്നു
കൊച്ചി: പച്ചാളം ഷൺമുഖപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കവർച്ച. വഴിപാട് കൗണ്ടറിലും ഭണ്ഡാരത്തിലും സൂക്ഷിച്ചിരുന്ന 40,000 രൂപ മോഷണം പോയി. ചൊവ്വാഴ്ച രാത്രി 8.30നും ഇന്നലെ പുലർച്ചെ അഞ്ചിനുമിടെ മോഷണം നടന്നതായി സംശയിക്കുന്നത്. പുലർച്ചെ ക്ഷേത്രംജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ഉടൻ പൊലീസിനെ അറിയിച്ചു. എറണാകുളം നോർത്ത് പൊലീസ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. ഫൊറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സി.സി.ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. വൈകാതെ അറസ്റ്റുണ്ടാകുമെന്ന് നോർത്ത് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |