നെടുമങ്ങാട് : കൈത്തോടുകളും ഓടകളും കേന്ദ്രീകരിച്ച് ശുചിമുറി മാലിന്യം തള്ളുന്ന സംഘങ്ങൾ പെരുകുന്നു. വേനൽ മഴയിൽ നീരൊഴുക്ക് തുടങ്ങിയതോടെ പരിസരവാസികൾ ദുരിതത്തിലായിരിക്കുകയാണ്. അരുവിക്കര, കാച്ചാണി, ചെറിയകൊണ്ണി പ്രദേശങ്ങളിൽ അടുത്തിടെ മൂന്ന് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
കരകുളത്ത് ഫ്ളാറ്റുകളിൽ നിന്നും ശേഖരിച്ച മാലിന്യം രണ്ടു ടാങ്കറുകളിലായി എത്തിച്ച് കാച്ചാണിക്ക് സമീപം ഓടയിൽ ഒഴുക്കിവിടാൻ ശ്രമിച്ചതാണ് ഒടുവിൽ പുറത്തുവന്നത്. ഈ സംഭവത്തിൽ കരമന നെടുങ്കോട് ടി.സി 21/946ൽ പ്രവീൺ (32). വെള്ളയാണി കല്ലിയൂരിൽ സി.കാർത്തിക് (33), മണക്കാട് വില്ലേജിൽ അനീഷ് (34) എന്നിവരും രണ്ടു ടാങ്കർ ലോറികളും അരുവിക്കര പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
ഇതേസംഘം ഒരുമാസം മുമ്പ് ചെറിയകൊണ്ണിക്ക് സമീപം ഇറയാംകോട് തോട്ടിൽ ടാങ്കർ ലോറിയിൽ എത്തിച്ച് കക്കൂസ് മാലിന്യം ഒഴുക്കിയിരുന്നു. പൊലീസ് കേസെടുത്ത് ഒരോ വാഹനങ്ങൾക്കും രണ്ട് ലക്ഷം രൂപ വീതം പിഴ ഈടാക്കിയതാണ്. നെടുമങ്ങാട് നഗരസഭ ഓഫീസിന് സമീപത്തെ മേലാങ്കോട്, പറണ്ടോട്, മുക്കോലയ്ക്കൽ ഭാഗങ്ങളിൽ ഇതിനു സമാനമായ സംഭവങ്ങൾ പലതവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും ദിവസങ്ങളോളം ഉറക്കമൊഴിഞ്ഞ് കാത്തിരുന്നാണ് പ്രതികളെ കൈയോടെ പിടിച്ചത്. കൃത്രിമ നമ്പർ പ്‌ളേറ്റുകൾ സ്ഥാപിച്ചാണ് മാലിന്യം നിറച്ച ടാങ്കറുകൾ ഓടുന്നത്. പൊലീസും ആരോഗ്യ പ്രവർത്തകരും ജാഗ്രത പുലർത്തണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |