കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ (29) രാജ്യം വിട്ടതായി നിഗമനം. കർണാടകയിലാണ് ഇയാളുടെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ കണ്ടെത്തിയത്. കോഴിക്കോട് നിന്ന് റോഡുമാർഗം ബംഗളൂരുവിലെത്തിയ പ്രതി അവിടെ നിന്ന് സിങ്കപ്പൂരിലേക്ക് കടന്നതായാണ് സംശയം. എന്നാൽ, ഇത് സംബന്ധിച്ച് പൊലീസ് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടിട്ടില്ല.
പന്തീരാങ്കാവിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി എട്ട് മണിവരെ രാഹുൽ ഉണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് റോഡ് മാർഗം ബംഗളൂരുവിലേക്ക് പോയതെന്നാണ് സംശയം. സംഭവത്തിൽ തന്റെ ഭാഗം ന്യായീകരിക്കുന്നതിന് വേണ്ടി പ്രതി സമൂഹമാദ്ധ്യമങ്ങളിൽ ലൈവ് വന്നേക്കുമെന്നും സൂചനയുണ്ട്.
രാഹുലിന്റെ വീട്ടിൽ നിന്നും അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌കും കസ്റ്റഡിയിലെടുത്തു. കേസിൽ ഇന്നുതന്നെ രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മൊഴി രേഖപ്പെടുത്തിയേക്കും.
അതിനിടെ, രാഹുൽ ചെയ്‌ത തെറ്റുകൾക്ക് മാപ്പ് പറഞ്ഞുകൊണ്ട് അമ്മ രംഗത്തെത്തിയിരുന്നു. 'ഈരാറ്റുപേട്ടയിലെ പെൺകുട്ടിയുമായി രാഹുൽ രജിസ്റ്റർ വിവാഹം ചെയ്‌തിരുന്നു. ആ പെൺകുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. പറവൂരിലെ പെൺകുട്ടിയുമായി സ്ത്രീധനത്തെപ്പറ്റി സംസാരിച്ചിട്ടില്ല. പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണങ്ങൾ വസ്‌തുതാ വിരുദ്ധമാണ്. രാഹുൽ ചെയ്‌ത തെറ്റിന് മാപ്പ് ചോദിക്കുന്നു. വിഷമമുണ്ട് ' , എന്നാണ് രാഹുലിന്റെ അമ്മ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |