ഒറ്റപ്പാലം: ഓൺലൈൻ ഏകജാലകം വഴി പ്ലസ് വൺ, ഡിഗ്രി പ്രവേശനത്തിനുള്ള അപേക്ഷകൾക്ക് നിരക്ക് അന്യായമായി ഉയർത്തി സർക്കാർ അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ. കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടി തുകയാണ് ഇത്തവണ അക്ഷയ സംരംഭകർ ഈടാക്കുന്നതെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും പരാതിപ്പെടുന്നു.
അക്ഷയ കേന്ദ്രങ്ങളുടെ കോഓർഡിനേഷൻ കമ്മിറ്റിയാണ് ഏകീകൃത നിരക്ക് സംബന്ധിച്ച് സംസ്ഥാനത്തെ മുഴുവൻ സെന്ററുകൾക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ എന്ന നിലയിൽ വിശ്വാസവും, സ്വീകാര്യതയും നേടിയ അക്ഷയ കേന്ദ്രങ്ങൾ ഇത്തരത്തിൽ സേവന നിരക്ക് സ്വയം തീരുമാനിക്കുന്നത് ശരിയല്ലെന്നും അമിത നിരക്ക് വർദ്ധന തടയാൻ സർക്കാർ തലത്തിൽ തന്നെ അടിയന്തിര ഇടപെടൽ വേണമെന്നുമാണ് രക്ഷിതാക്കളും വിദ്യാർത്ഥികളും ആവശ്യപ്പെടുന്നത്. അഡ്മിഷനുമായി ബന്ധപ്പെട്ട് സ്‌കൂൾ കോളേജ് തലങ്ങളിൽ സൗജന്യ ഹെൽപ്പ് ഡസ്‌ക്കുകളുടെ സേവനം ശക്തിപ്പെടുത്താനും നടപടി വേണം. പ്രവേശന സമയം മുതലെടുക്കാനുള്ള പ്രവണത തടയാൻ സർക്കാർ ശ്രദ്ധ വേണമെന്നും രക്ഷിതാക്കൾ പറയുന്നു.
നിരക്ക് വർദ്ധന അന്യായമെന്ന് സംരംഭകരും
വിദ്യാർത്ഥികളെ അവസരം നോക്കി ചൂഷണം ചെയ്യാനാവില്ലെന്നുമുള്ള വാദഗതി ഉയർത്തി ചില അക്ഷയ സംരംഭകരും അന്യായ നിരക്ക് വർദ്ധനയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അഡ്മിഷനുമായി ബന്ധപ്പെട്ട ഓൺലൈൻ അപേക്ഷ സേവനങ്ങൾക്ക് 40, 50 രൂപ ചാർജ് തന്നെ ലാഭകരമാണെന്ന് അക്ഷയ സംരംഭകർ തന്നെ പറയുന്നു. അതേസമയം നിരക്ക് വർദ്ധനയോട് എതിർപ്പുണ്ടെങ്കിലും കോ ഓർഡിനേഷൻ കമ്മിറ്റിയുടെ സമ്മർദ്ദത്തിനു വഴങ്ങി നൽകിയ ഇത് നടപ്പാക്കേണ്ടി വരുമെന്ന ഗതികേടിലാണിവരും.
പ്ലസ് വൺ അപേക്ഷകൾക്ക് 80 രൂപയും, ഡിഗ്രിക്ക് 150 മുതൽ 180 രൂപ വരെയുമാണ് അക്ഷയ കേന്ദ്രങ്ങൾ പുതിയ നിരക്കായി പരസ്യപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം 40, 80, 90 രൂപ നിരക്കിൽ ഇതേ സേവനങ്ങൾ ലഭ്യമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |