ഡോക്ടർക്ക് സസ്പെൻഷൻ
കോഴിക്കോട്: വിരലിനുപകരം നാലു വയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ. ബന്ധുക്കൾ ഇടപെട്ടപ്പോൾ, നാവിലെ 'ഇല്ലാത്ത കുഴപ്പം" മാറ്റിയെന്ന് കള്ളംപറച്ചിൽ. രോഗികളോട് ക്രൂരത പതിവാക്കിയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ആരോഗ്യ കേരളത്തെ ലജ്ജിപ്പിക്കുന്ന സംഭവം.
മാദ്ധ്യമങ്ങൾ ഏറ്റെടുത്ത് കാര്യങ്ങൾ കൈവിട്ടതോടെ ശസ്ത്രക്രിയ നടത്തിയ അസോ. പ്രൊഫസർ ഡോ.ബിജോൺ ജോൺസണെ സസ്പെൻഡ് ചെയ്തു. ഡി.എം.ഒയുടെ റിപ്പോർട്ടിലാണ് നടപടി. മന്ത്രി വീണാ ജോർജ് അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. കുടുംബം മെഡി. കോളേജ് പൊലീസിൽ പരാതി നൽകി.
ഇടതുകൈയിലെ ആറാംവിരൽ മുറിച്ചുമാറ്റാൻ പ്രവേശിപ്പിച്ച ചെറുവണ്ണൂർ മധുര ബസാറിൽ റാഷിഖിന്റെയും നിഹാലയുടെയും ഏക മകൾ ആയ്ഷ റുവായ്‌ക്കാണ് ദുരനുഭവം. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ വിരൽ നീക്കി. കുട്ടിയെ ഇന്നലെ വെെകിട്ട് ഡിസ്ചാർജ് ചെയ്തു. ആശുപത്രിക്കു മുന്നിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
ആയ്ഷയുമായി ബുധനാഴ്ചയാണ് മാതൃശിശു വിഭാഗത്തിൽ എത്തിയത്. വ്യാഴാഴ്ച ശസ്ത്രക്രിയയ്ക്കുശേഷം നാവിൽ പഞ്ഞിവച്ച നിലയിൽ നഴ്സ് വാർഡിലേക്ക് കൊണ്ടുവന്നപ്പോൾ വീട്ടുകാർ ഞെട്ടി. ചോരപൊടിയുന്നുമുണ്ടായിരുന്നു. വിരൽ നീക്കിയിട്ടുമില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ 'സാരമില്ല, മാറിപ്പോയതാകാ"മെന്നായിരുന്നു നഴ്സിന്റെ മറുപടി.
പ്രശ്നമാകുമെന്നായപ്പോൾ ഡോ. ബിജോൺ ജോൺസൺ വീട്ടുകാരോട് മാപ്പുപറഞ്ഞു. നാവിന് മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് കുറിപ്പടിയിൽ എഴുതി നൽകി.
നാവിന് പ്രശ്നമെന്ന് സൂപ്രണ്ട്
വെറുതേയെന്ന് പിതാവ്
ഡോക്ടറെ രക്ഷിക്കാനെന്നോണം വിചിത്ര ന്യായവുമായെത്തിയത് സൂപ്രണ്ട് അരുൺ പ്രീതാണ്. നാവിന്റെ കെട്ടിനു കുഴപ്പമുള്ളത് കുഞ്ഞ് കരഞ്ഞപ്പോൾ കണ്ടു. ആദ്യം അതിനു ശസ്ത്രക്രിയ നടത്തി. പക്ഷേ, ഡോ. ബിജോൺ കുഞ്ഞിന്റെ ബന്ധുക്കളുടെ അനുവാദം വാങ്ങിയില്ല. ഇതാണ് പ്രശ്നമായതെന്നും സമർത്ഥിച്ചു.
ആയ്ഷയുടെ നാവിന് യാതൊരു പ്രശ്നവും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പിതാവ് റാഷിഖ് പറഞ്ഞു. സംസാരത്തിൽ ഒരു പ്രശ്നവും അങ്കണവാടി അദ്ധ്യാപികയും പറഞ്ഞിട്ടില്ല. ഇത്തരം പിഴവിന് ഒരുകുഞ്ഞും ഇരയാവരുത്. കുട്ടിക്ക് ഭാവിയിൽ കുഴപ്പമുണ്ടായാൽ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് ഡോക്ടർ ഉറപ്പുതരണം. നാവിന് ശസ്ത്രക്രിയ നടത്തേണ്ട മറ്റൊരു കുട്ടി ആശുപത്രിയിലുണ്ടായിരുന്നു. രോഗി മാറിപ്പോയതാകാമെന്നും റാഷിഖ് പറഞ്ഞു.
ആവർത്തനം
1. മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷീനയുടെ വയറ്റിൽ കത്രിക മറന്നുവച്ചത് 2017ൽ
2. മരുന്നുമാറി കുത്തിവച്ച് കൂടരഞ്ഞി സ്വദേശി സിന്ധു മരിച്ചത് 2022 ഒക്ടോബർ 27ന്
3. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ.സി.യുവിൽ അറ്റൻഡർ പീഡിപ്പിച്ചത് 2023 മാർച്ച് 18ന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |