തൃശൂർ: ഗുണ്ടാത്തലവൻ ജയിലിൽ നിന്നിറങ്ങിയതിന് പിന്നാലെ ഗുണ്ടകൾക്കായി സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുത്തവരിൽ കഞ്ചാവ് കേസിലെ പ്രതികളുണ്ടെന്ന് തിരിച്ചറിഞ്ഞു. കാപ്പ ചുമത്തി നാടു കടത്തിയവരും മറ്റ് ജില്ലകളിൽ പൊലീസ് തെരയുന്നവരും പാർട്ടിയിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.
അവരെ കണ്ടെത്തിയാൽ നടപടിയുണ്ടാകും. മറ്റ് ജില്ലകളിൽ നിന്നുള്ളവരും പാർട്ടിയിൽ ഉണ്ടായിരുന്നു. അതേസമയം, പാർട്ടി നടത്തിയ ഗുണ്ടാത്തലവനെ കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഗുണ്ടകൾ ഉൾപ്പെട്ട സമൂഹമാദ്ധ്യമ ഗ്രൂപ്പുകൾക്കിടയിൽ പാർട്ടിയുടെ റീലുകൾ വ്യാപകമായി പ്രചരിച്ചത് വിവാദമായതോടെയാണ് നീക്കം. പൊലീസ് തേടുന്നവർ ആരെങ്കിലും പാർട്ടിയിൽ പങ്കെടുത്തതായോ, പൊതുസ്ഥലത്ത് മദ്യപിച്ചതായി തെളിയുകയോ ചെയ്താൽ മാത്രമേ കേസെടുക്കാനാകൂ.
അതുകൊണ്ട് ദൃശ്യങ്ങൾ സ്‌പെഷൽ ബ്രാഞ്ച് അടക്കം വിശദമായി പരശോധിക്കുന്നുണ്ട്. തൃശൂർ നഗരത്തിനടുത്തുള്ള കുറ്റൂർ പാടത്തായിരുന്നു പരസ്യമായ ആഘോഷം. പൊലീസിന്റെ കൃത്യമായ ഇടപടലില്ലാത്തത് മുതലെടുത്ത് ജില്ലയിൽ ഗുണ്ടാസംഘങ്ങൾ തഴച്ചുവളരുകയാണെന്ന് ആക്ഷേപമുയർന്നിരുന്നു. രണ്ട് പതിറ്റാണ്ട് മുൻപ് കുറ്റൂർ പരിസരത്ത് വൻ ഗുണ്ടാസംഘങ്ങളുണ്ടായിരുന്നു. വീണ്ടും ആ മേഖലയിൽ ഗുണ്ടകൾ തലപൊക്കുന്നുണ്ടെന്ന് സ്‌പെഷ്യൽബ്രാഞ്ച് പലതവണ റപ്പോർട്ട് നൽകിയിരുന്നെങ്കിലും നടപടികളുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |