ചാലക്കുടി : പരിയാരത്ത് വിനോദസഞ്ചാരികളായ പ്രധാനദ്ധ്യാപകനെയും കുടുംബത്തെയും കാർ തടഞ്ഞുനിറുത്തി ആക്രമിച്ച സംഭവത്തിലെ പ്രതിയെ ചാലക്കുടി ഡിവൈ.എസ്.പി ആർ.അശോകൻ എസ്.എച്ച്.ഒ എം.കെ.സജീവ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പരിയാരം ഒറ്റക്കൊമ്പൻ സ്വദേശി മുയൽ എബി എന്നറിയപ്പെടുന്ന നെല്ലിശേരി എബിനാണ് (33) പിടിയിലായത്.
കഴിഞ്ഞ ഏപ്രിൽ 29നായിരുന്നു സംഭവം. പരിയാരം റോഡിലൂടെ കാറിൽ അതിരപ്പിള്ളിയിലേക്ക് വിനോദ യാത്രയ്ക്ക് പോയതായിരുന്നു മാള സ്വദേശിയായ അദ്ധ്യാപകനും കുടുംബവും. ഇവരുടെ കാറിന് മുന്നിൽ ഏറെനേരം വേഗം കുറച്ച് സ്‌കൂട്ടർ ഓടിച്ച എബിനോട് സൈഡ് തരണമെന്ന് ആവശ്യപ്പെട്ടു. ക്രുദ്ധനായ യുവാവ് അദ്ധ്യാപകനെ അസഭ്യം പറയുകയും മർദ്ദിക്കുകയും കാറിന്റെ ഗ്ലാസുകൾ ഹെൽമറ്റ് ഉപയോഗിച്ച് തല്ലിതകർക്കുകയും ചെയ്തു.
പിന്നീടാണ് അദ്ധ്യാപകനെ മർദ്ദിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്തപ്പോൾ ഇയാൾ മുങ്ങി. രണ്ട് വർഷം മുമ്പ് കൊന്നക്കുഴിയിൽ കർഷകനെ സംഘം ചേർന്നാക്രമിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഈയിടെയാണ് ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയത്. അഡീഷണൽ എസ്.ഐ ജോഫി ജോസ്, ക്രൈംസ്‌ക്വാഡ് എസ്.ഐമാരായ വി.ജി.സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, എ.എസ്.ഐ മൂസ പി.എം, സീനിയർ സി.പി.ഒമാരായ എ.യു.റെജി, എം.ജെ.ബിനു, ഷിജോ തോമസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |