ഡെറാഡൂൺ: ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ധർമേന്ദ്ര എന്നയാളാണ് പിടിയിലായത്. മുപ്പത്തിമൂന്നുകാരിയാണ് കൊല്ലപ്പെട്ടത്. ഉത്തരാഖണ്ഡിലെ ഉദം സിംഗ് നഗർ ജില്ലയിൽ ജൂലായ് 30നായിരുന്നു സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ.
ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലെ വിജനമായ സ്ഥലത്ത് നിന്നാണ് നഴ്സിന്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം. നൈനിത്താളിലുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് കൊല്ലപ്പെട്ടത്. നഴ്സും പതിനൊന്നുകാരിയായ മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഉത്തർപ്രദേശ് അതിർത്തിക്ക് സമീപമുള്ള കോളനിൽ വാടകയ്‌ക്ക് കഴിഞ്ഞുവരികയായിരുന്നു ഇവർ.
ജൂലായ് 30ന് ഏറെ വൈകിയിട്ടും അമ്മ തിരിച്ചെത്താതായതോടെ മകൾ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നഴ്സിന്റെ സഹോദരി പൊലീസിൽ പരാതി നൽകി. തെരച്ചിലിനിടെ ഓഗസ്റ്റ് എട്ടിന് ഉത്തർപ്രദേശിൽ നിന്ന് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി.
തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് യുവതി ക്രൂരമായ ബലാത്സംഗത്തിനിരയായതായി കണ്ടെത്തിയത്.നഴ്സിന്റെ സ്വർണവും ഫോണും മൂവായിരം രൂപയും മോഷ്ടിച്ചാണ് പ്രതി കടന്നുകളഞ്ഞത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രാജസ്ഥാനിൽ നിന്നാണ് പിടിയിലായത്.
ഉത്തർപ്രദേശിലെ ബറേലിയിലായിരുന്നു പ്രതി ജോലി ചെയ്തിരുന്നത്. നഴ്സിനെ പിന്തുടർന്ന പ്രതി വിജനമായ പ്രദേശത്തെത്തിയപ്പോൾ കുറ്റിക്കാട്ടിലേക്ക് ബലമായി വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നത്. ശേഷം തുണി കൊണ്ട് ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |