ആലപ്പുഴ: പട്ടാപ്പകൽ ഒമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. അമ്പലപ്പുഴയിലാണ് സംഭവം. നീർക്കുന്നം എസ്‌എൻ കവല ജംഗ്‌ഷൻ കിഴക്ക് ഗുരുകുലം ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം.
സമീപത്തെ വീട്ടിൽ ട്യൂഷന് പോകാനായി ഇറങ്ങിയപ്പോഴാണ് വാനിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ആളുകൾ വരുന്നത് കണ്ട് സംഘം വാനിൽ രക്ഷപ്പെടുകയായിരുന്നു. പിന്നീട് കുട്ടിയുടെ രക്ഷകർത്താക്കൾ നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് കേസെടുത്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അന്വേഷണം ശക്തമാക്കുമെന്നും ഉടൻ തന്നെ പ്രതികളെ പിടികൂടാനാകുമെന്നും അമ്പലപ്പുഴ പൊലീസ് അറിയിച്ചു.
ദിവസങ്ങൾക്ക് മുമ്പാണ് കാസർകോട് കാഞ്ഞങ്ങാട് വീട്ടിൽ ഉറങ്ങുകയായിരുന്ന പത്തുവയസുകാരിയെ അജ്ഞാതൻ എടുത്തുകൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. കുട്ടിയുടെ കമ്മലുകൾ ഊരിയെടുത്ത അക്രമിയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി സമീപത്തെ ഒരു വീട്ടിൽ എത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
അക്രമിയെ കണ്ടെത്താൻ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ലതീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പെൺകുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
ഞാണിക്കടവ് ഗല്ലി റോഡിന് സമീപത്തുള്ള വീട്ടിൽ വല്ല്യച്ഛനൊപ്പമായിരുന്നു കുട്ടി രാത്രി കിടന്നിരുന്നത്. മാതാപിതാക്കൾ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. പുലർച്ചെ നാലരയോടെ വല്യച്ഛൻ പശുവിനെ കറക്കുന്നതിനായി പുറത്തിറങ്ങിയ സമയത്താണ് പെൺകുട്ടിയെ അക്രമി എടുത്തുകൊണ്ടുപോയത്. വീടിന്റെ പിൻവാതിൽ വഴി കൊണ്ടുപോകുമ്പോൾ ചെറുക്കാൻ ശ്രമിച്ചെങ്കിലും കഴുത്തുഞെരിച്ചു കൊല്ലുമെന്ന് ഈയാൾ ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടി വീട്ടുകാരോട് വെളിപ്പെടുത്തി.
വീട്ടിൽ നിന്ന് അരക്കിലോമീറ്ററോളം ദൂരെ കൊണ്ടുപോയാണ് അക്രമി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. അക്രമി കമ്മലുമായി സ്ഥലംവിട്ട ശേഷം പെൺകുട്ടി സമീപത്തെ വീട്ടിൽ എത്തുകയായിരുന്നു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |