തിരുവനന്തപുരം: 'മാനവീയം റാണി" എന്ന നായയുടെ തിരോധാനത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമഹർജി സമർപ്പിച്ച് ആരാധകർ. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നുമാണ് മാനവീയം വീഥിയിലെ കലാകാരന്മാരും എഴുത്തുകാരും സംഘടനകളും ഉൾപ്പെടെയുള്ളവർ നൽകിയ ഭീമഹർജിയിലെ ആവശ്യം.
12 വർഷമായി തലസ്ഥാനത്തെ മാനവീയം വീഥിയിലെത്തിയിരുന്ന ഓരോരുത്തരുടെയും പ്രിയങ്കരിയായിരുന്നു റാണി. ഏപ്രിൽ 10 മുതലാണ് റാണിയെ കാണാതാകുന്നത്. ഇവിടം വിട്ട് അവൾ പോകില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. 'റാണിക്കൊരൊപ്പ്" എന്ന പേരിൽ കാമ്പെയിൻ സംഘടിപ്പിച്ചാണ് ഹർജി സമർപ്പിച്ചത്.
വ്യാപക തെരച്ചിലാണ് റാണിക്കായി ആരാധകർ നടത്തുന്നത്. പൊലീസിന്റെ സഹകരണത്തോടെ സി.സി ടിവികളും ഷെൽട്ടർ ഹോമുകളും അടക്കം പരിശോധിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. റാണിയുടെ ചിത്രം പതിച്ച പോസ്റ്ററുകളും മാനവീയത്തും പരിസര പ്രദേശങ്ങളിലും പതിച്ചിട്ടുണ്ട്. അന്വേഷണത്തിന് വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയ ആരാധകർ വിവരം അറിയിക്കുന്നവർക്ക് 10,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |