കൊടുങ്ങല്ലൂർ: തീരത്തോട് ചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടി. മുനമ്പം പള്ളിപ്പുറം തായാട്ട് പറമ്പിൽ നീധിഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ശ്രീശാസ്താ എന്ന ബോട്ടാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
പരിശോധനയിൽ നിയമപരമായ അളവിൽ അല്ലാതെ (12 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള ) 800 കിലോ കിളിമീൻ ഇനത്തിൽപെട്ട മത്സ്യം കണ്ടെടുത്തു. ജില്ലയിലെ തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറിലും ഫിഷ് ലാൻഡിംഗ് സെന്ററിലും നടത്തിയ പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്.
ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിന് താഴെ പിടികൂടിയാൽ സമുദ്ര മത്സ്യ ബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യസമ്പത്ത് കുറയുന്നതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് വരുന്നതിനിടയിലാണ് ബോട്ട് പിടികൂടിയത്. തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് 2,50,000/ പിഴ സർക്കാരിലേക്ക് ഈടാക്കി. ഉപയോഗ യോഗ്യമായ 70,000/ രൂപയുടെ മത്സ്യം ലേലം ചെയ്ത് തുക ട്രഷറിയിൽ അടപ്പിച്ചിട്ടുള്ളതും പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് കടലിൽ നിക്ഷേപിക്കുകയും ചെയ്തു. ഫിഷറീസ് ഹാച്ചറി അസിസ്റ്റന്റ് ഡയറക്ടർ ഡോ.സീമ, എ.എഫ്.ഇ.ഒ സംന ഗോപൻ, മെക്കാനിക്ക് ജയചന്ദ്രൻ, മറൈൻ എൻഫോഴ്‌സ് ആൻഡ് വിജിലൻസ് വിംഗ് വിഭാഗം ഓഫീസർമാരായ പ്രശാന്ത് കുമാർ വി.എൻ, ഷിനിൽകുമാർ ഇ.ആർ, ഷൈബു വി.എം., പ്രസാദ്, ഫസൽ എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |