കണ്ണൂർ: ആറുവർഷത്തിനുള്ളിൽ 150 ഓളം പേരുടെ ജീവൻ പൊലിഞ്ഞ പാപ്പിനിശ്ശേരി -പിലാത്തറ കെ.എസ്.ടി.പി റോഡിൽ അപകടങ്ങൾ പരമാവധി കുറക്കാൻ നിരീക്ഷണവുമായി പൊലീസ്. കോറിഡോർ സേഫ്റ്റി പദ്ധതി ആവിഷ്കരിച്ചിട്ടും റോഡപകടങ്ങളും ജീവാപായവും കുറയാത്ത സാഹചര്യത്തിലാണ് അമിതവേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും അടക്കം അപകടത്തിന് വഴിവെക്കുന്ന നിയമലംഘനങ്ങളെ നിരീക്ഷിക്കാൻ പൊലീസ് തീരുമാനിച്ചത്.
സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക നിർദേശ പ്രകാരമാണ് റോഡിൽ മുഴുവൻ സമയ പരിശോധന ഏർപ്പെടുത്തിയിരിക്കുന്നത്. കെ.എസ്.ടി.പി റോഡിൽ ഏറ്റവും അവസാനം ചെറുകുന്നിൽ നടന്ന അപകടത്തിൽ അഞ്ചു ജീവനുകളാണ് പൊലിഞ്ഞത്.
പഴയങ്ങാടി, കണ്ണപുരം, വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. പയ്യന്നൂരിനും കണ്ണൂരിനുമിടയിലുള്ള യാത്രയ്ക്ക് എട്ട് കിലോമീറ്റർ ദൂരക്കുറവുള്ളതിനാൽ ദേശീയപാതയിലൂടെ പോകേണ്ട വലുതും ചെറുതുമായ മിക്ക വാഹനങ്ങളും ഇതിലൂടെയാണ് പോകുന്നത്. നിലവിൽ ദേശീയപാത വികസനം നടക്കുന്ന പശ്ചാത്തലത്തിൽ മിക്ക വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നതും.
പാപ്പിനിശ്ശേരി -പിലാത്തറ കെ.എസ്.ടി.പി റോഡ്
6 വർഷം
150 മരണം
950 അപകടം
കൂട്ടക്കുരുതി രണ്ടുതവണ
2018 നവംബർ 24നാണ് ഈ പാത തുറന്നു കൊടുത്തത്. പാത തുറന്നു കൊടുത്തതിന് പിന്നാലെ മണ്ടൂരിൽ ഉണ്ടായ ബസ്സപകടത്തിൽ അഞ്ചുപേരാണ് മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 29ന് രാത്രിയിൽ ഗ്യാസ് സിലിണ്ടർ ലോറി കാറിലിടിച്ചുണ്ടായ അപകടത്തിലും അഞ്ചുപേർ മരിച്ചു.പാപ്പിനിശ്ശേരിക്കും കണ്ണപുരത്തിനും ഇടയിലെ അഞ്ച് കിലോമീറ്ററിനുള്ളിൽ മാത്രം 14 ജീവനാണ് ഇതുവരെ നഷ്ടമായത്.
കോറിഡോർ സേഫ്റ്റി പദ്ധതിയും ഫലം കണ്ടില്ല
കെ.എസ്.ടി.പി റോഡിലെ അപകടങ്ങൾ കുറക്കുന്നതിനായി കേരള റോഡ് സേഫ്റ്റി അതോറിറ്റി 1.84 കോടിയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണം ഒരുക്കിയിട്ടും ഫലം കാണാത്തതാണ് ആശങ്ക. റോഡിൽ നാൽപതിലധികം ക്യാമറകൾ സ്ഥാപിച്ചും വേഗക്രമം അടയാളപ്പെടുത്തിയും സിഗ്നലുകൾ ഒരുക്കിയുമാണ് പദ്ധതി നടപ്പാക്കിയത്. പാതയിൽ റിഫ്ളക്ടറുകളും സ്ഥാപിച്ചിരുന്നു.പിലാത്തറ മുതൽ പാപ്പിനശ്ശേരിയിലെ പഴയങ്ങാടി റോഡ് വരെ 146 ഓളം സൗരോർജ്ജ വിളക്കുകളും സ്ഥാപിച്ചിരുന്നു. ഇതിൽ 90 ശതമാനവും ആദ്യം തന്നെ പ്രവർത്തനരഹിതമായിരുന്നു.ക്യാമറകളിൽ ഭൂരിഭാഗവും പ്രവർത്തനരഹിതമാണ്. റോഡിലെ വെള്ളവരയും പലയിടത്തും മാഞ്ഞുപോയിട്ടുണ്ട്.
അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലക്കേണ്ടതുണ്ട്. എങ്ങനെയെങ്കിലും സ്വന്തം വാഹനം കടന്നുപോകണമെന്ന ചിന്തയിൽ അശ്രദ്ധമായാണ് ഡ്രൈവർമാർ ഓവർ ടേക്ക് ചെയ്യുന്നത്. മഴക്കാലത്ത് അപകടസാദ്ധ്യത വർദ്ധിക്കുമെന്നത് മുന്നിൽ കണ്ട് ബോധവത്കരണം എന്ന നിലയിൽ കൂടിയാണ് നിലവിൽ വാഹനപരശോധന നടത്തുന്നത്-.
കണ്ണപുരം എസ്.ഐ: ഇ.കെ. ഷാജി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |