ചെന്നൈ : പരസ്യചിത്രത്തിൽ അഭിനയിക്കാൻ എന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം മലയാളിയായ മോഡലിനെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പരസ്യ ഏജന്റ് സിദ്ധാർത്ഥ് പിടിയിൽ. എറണാകുളം സ്വദേശിയായ യുവതിയെയാണ് ഹോട്ടൽ മുറിയിൽ വച്ച് സിദ്ധാർത്ഥ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ചെന്നൈ റോയപ്പെട്ട പൊലീസാണ് യുവതിയുടെ പരാതിയിൽ കേസെടുത്തത്.
ഇംഗ്ലണ്ടിൽ ചിത്രീകരിക്കുന്ന പരസ്യചിത്രത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവതിയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. മുറിയിലെത്തിയ തന്നെ സിദ്ധാർത്ഥ് കടന്നു പിടിക്കാൻ ശ്രമിച്ചെന്ന് യുവതി പരാതിയിൽ പറയുന്നു. മുറിയിൽ നിന്ന് ഇറങ്ങിയോടിയ യുവതി ഹോട്ടൽ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഹോട്ടൽ ജീവനക്കാർ വിവരം പൊലീസിൽ അറിയിച്ചു.
അതേസമയം നെയ്യാറ്റിൻകരയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാളെ മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തു. മാരായമുട്ടം സ്വദേശി പത്മകുമാറിനെയാണ് (60) പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ഒറ്റയ്ക്കായിരുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം കുട്ടി ഡോക്ടറോട് പറഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ മാരായമുട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |