ന്യൂഡൽഹി: ആകാശവാണിയിലും ദൂരദർശനിലും നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിൽ 'വർഗീയ സ്വേച്ഛാധിപത്യ ഭരണം', 'ക്രൂരമായ നിയമങ്ങൾ', 'മുസ്ലിങ്ങൾ' തുടങ്ങിയ വാക്കുകൾ വിലക്കി പ്രസാർ ഭാരതി. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഫോർവേഡ് ബ്ളോക്ക് നേതാവ് ജി. ദേവരാജനും നടത്തിയ പ്രസംഗത്തിലെ വാക്കുകൾക്കാണ് പ്രസാർഭാരതി മാറ്റം ആവശ്യപ്പെട്ടത്. ഇവ നീക്കം ചെയ്‌ത ശേഷമാണ് ഏപ്രിൽ 16ന് ദൂരദർശനിൽ പ്രസംഗങ്ങൾ സംപ്രേക്ഷണം ചെയ്‌തത്.
വിവാദമായ പൗരത്വ ഭേദഗതി നിയമത്തിലെ വകുപ്പുകളെ പരാമർശിക്കുന്ന ഭാഗത്ത് ഉപയോഗിച്ച മുസ്ലിം എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി ജി.ദേവരാജൻ പറഞ്ഞു. നിയമം മുസ്‌ലിം സമുദായത്തോട് വിവേചനം കാട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടാൻ വാക്ക് അനിവാര്യമാണെന്ന് വാദിച്ചെങ്കിലും അനുവദിച്ചില്ല. 'മുസ്ലിങ്ങൾ'മാറ്റി പകരം "പ്രത്യേക സമൂഹം" എന്നുപയോഗിച്ചു. യെച്ചൂരിയുടെ പ്രസംഗത്തിൽ നിന്നാണ് വർഗീയ സ്വേച്ഛാധിപത്യ ഭരണം', 'ക്രൂരമായ നിയമങ്ങൾ' തുടങ്ങിയ പദങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്. 'ഭരണത്തിന്റെ ‘പാപ്പരത്തം’ എന്നത് ‘പരാജയം’ എന്നാക്കാനും നിർദ്ദേശം ലഭിച്ചു. തിരഞ്ഞെടുപ്പ് ബോണ്ടുകളെക്കുറിച്ചുള്ള പരാമർശങ്ങളും നീക്കി.
പാർലമെന്ററി ജനാധിപത്യത്തിൽ ഭരണത്തെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കാൻ എല്ലാ പാർട്ടികൾക്കും അവകാശമുണ്ടെന്ന് യെച്ചൂരി വാദിച്ചെങ്കിലും അംഗീകരിച്ചില്ല. തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുവ്യവഹാരത്തിന്റെ ഭാഗമാണെന്നും അവ ഒഴിവാക്കുന്നത് സർക്കാരിനെ സഹായിക്കലാണെന്നും യെച്ചൂരി ആരോപിച്ചു. അതേസമയം ഇംഗ്ലീഷ് പ്രസംഗം വിവർത്തനം ചെയ്‌ത ഹിന്ദി പതിപ്പിൽ ഒരു തെറ്റും കണ്ടെത്തിയില്ലെന്നും യെച്ചൂരി പറഞ്ഞു.ദൂരദർശനും ആകാശവാണിയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പെരുമാറ്റ ചട്ടങ്ങൾ പാലിക്കുന്നതിനാൽ ഒഴിവാക്കിയ വാക്കുകൾ ഉപയോഗിക്കാനാകില്ലെന്നാണ് പ്രസാർഭാരതി നൽകിയ വിശദീകരണം.ആറ് ദേശീയ പാർട്ടികളുടെയും 59 സംസ്ഥാന പാർട്ടികളുടെയും പ്രതിനിധികൾക്കാണ് ദൂരദർശനിലും ആകാശവാണിയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |