ചേർത്തല: മുക്കുപണ്ടം നിർമ്മിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ പണയംവച്ച് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത സംഘത്തിലെ നാലുപേരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡിൽ തൃച്ചാറ്റുകളം സിയാദ് മൻസിലിൽ സിയാദ് (32),അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം വാർഡിൽ ലൈല മൻസിലിൽ നിയാസ് (32), അരൂക്കുറ്റി പഞ്ചായത്ത് നാലാം വാർഡിൽ വടുതല ജെട്ടി തെക്കേ ഊട്ടുകുളം വീട്ടിൽ റിയാസ് (45),കോയമ്പത്തൂർ തെലുങ്ക് പാളയം സ്വദേശി അറുമുഖം എന്നിവരാണ് പിടിയിലായത്. പൊലീസ് പറയുന്നത്: കോയമ്പത്തൂർ സ്വദേശിയായ അറുമുഖം എന്ന സ്വർണപ്പണിക്കാരനെ കൊണ്ടാണ് പ്രതികൾ മുക്കുപണ്ടം നിർമ്മിച്ചത്. ഒന്നര മുതൽ രണ്ടര ഗ്രാം വരെ മാത്രം സ്വർണം മുകൾ ഭാഗത്ത് ചേർത്താണ് 10 ഗ്രാം തൂക്കം വരുന്ന വളകൾ നിർമ്മിച്ചത്. നിയാസ്, സിയാദ് എന്നിവരാണ് കോയമ്പത്തൂർ പോയി വളകൾ പണിയിച്ചുവാങ്ങിയിരുന്നത്. 250 ഓളം വളകളാണ് ഇത്തരത്തിൽ പ്രതികൾ പണിയിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷമായി പ്രതികൾ തട്ടിപ്പ് നടത്തി വരികയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സുഹൃത്തുക്കളെ കണ്ടെത്തി ഇവരെ കൊണ്ടാണ് സ്വർണം പണയം വയ്പ്പിച്ചിരുന്നത്. വലിയ തുകക്ക് സ്വർണം പണയം വച്ച ശേഷം സുഹൃത്തുക്കൾക്ക് ചെറിയ തുക നൽകിയ ശേഷം ബാക്കി പ്രതികൾ വീതിച്ചെടുക്കുകയായിരുന്നു പതിവ്. ചേർത്തലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പ്രതികൾ മുക്കു പണ്ടം പണയം വച്ചിരുന്നു. തിരികെ എടുക്കാതെ വന്നപ്പോൾ സ്ഥാപനം നടത്തിപ്പുകാർ സ്വർണം ലേലം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഇത്തരത്തിൽ ലഭിക്കുന്ന പണം മദ്യപാനത്തിനും ആർഭാട ജീവിതത്തിനുമായാണ് പ്രതികൾ ചെലവഴിച്ചിരുന്നത്. റിയാസാണ് ആദ്യം പിടിയിലായത്. മറ്റു പ്രതികളെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ചേർത്തല ഡി.വൈ.എസ്.പി
എസ്. ഷാജിയുടെ നേതൃത്വത്തിൽ എസ്.എച്ച്. ഒ.ജി.പ്രൈജു,സബ് ഇൻസ്‌പെക്ടർമാരായ കെ.പി.അനിൽകുമാർ,ആർ.എൽ.മഹേഷ്, ബൈജു,
സീനിയർ പൊലീസ് ഓഫീസർമാരായകെ.പി. സതീഷ് ഗീരീഷ്,അരുൺകുമാർ, അജയ്,ധനരാജ്,ഡി.പണിക്കർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. വിവിധ ജില്ലകളിലായി 250 ഓളം വളകൾ പ്രതികൾ പണയം വച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് വിശദമായ അനേഷണം ആരംഭിച്ചതായും ചേർത്തല പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |