തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷം ആരംഭിച്ച് രണ്ടുമാസമായിട്ടും വായ്പാ അനുമതിരേഖ നൽകാതെ കേന്ദ്രം കേരളത്തെ പ്രതിസന്ധിയിലാക്കുന്നു. സാധാരണ ഏപ്രിൽ മാസത്തിൽത്തന്നെ ഇതു നൽകാറുണ്ട്. കത്തയച്ച് കാത്തിരിക്കുകയാണ് കേരളം.
ഈ വർഷം എത്ര വായ്പയെടുക്കാം, അതിൽ ഡിസംബർ വരെയുള്ള പരിധി എത്ര എന്നെല്ലാം നിർണ്ണയിച്ച് കേന്ദ്രം നൽകുന്ന അറിയിപ്പാണിത്. അത് കിട്ടിയാൽ മാത്രമേ വായ്പ എടുക്കാൻ കഴിയുകയുള്ളൂ. ഈ വർഷം 37512 കോടിയോളം വായ്പയെടുക്കാമെന്നാണ് ധാരണ.
ഏപ്രിൽ മാസം 5000കോടിയുടെ താത്ക്കാലിക വായ്പാനുമതി ആവശ്യപ്പെട്ടിരുന്നു. 3000 കോടി മാത്രമാണ് അനുവദിച്ചത്. പിന്നാലെ വാർഷികവായ്പ സംബന്ധിച്ച അറിയിപ്പും വരേണ്ടതായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇതിന് തടസ്സമല്ല.
അർഹമായ വായ്പയെടുക്കാൻ അനുവദിക്കാത്ത കേന്ദ്രനിലപാടിനെ സംസ്ഥാനം സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നു.ഇത് ഭരണഘടനാബെഞ്ചിന് വിട്ടിരിക്കുകയാണ്. കേസ് പിൻവലിച്ചാൽ വായ്പാനുമതി നൽകാമെന്ന് വിചാരണവേളയിൽ കേന്ദ്രം പറഞ്ഞിരുന്നു. സംസ്ഥാനം വഴങ്ങിയില്ല.
മേയ് മാസത്തിൽ 16638 പേരാണ് വിരമിക്കുന്നത്. ഈ വർഷം സർവീസ് അവസാനിക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഇപ്പോഴാണ് വിരമിക്കുക. ആനുകൂല്യങ്ങൾ നൽകുന്നതിന് 9151.31കോടിയോളം രൂപ വേണ്ടിവരും.പുറമെ ശമ്പളവും പെൻഷനും നൽകാൻ 5500കോടിയും കണ്ടെത്തണം.
അയ്യായിരത്തിലേറെ കോടി രൂപയെങ്കിലും വായ്പയായി കണ്ടെത്തിയാൽ മാത്രമേ ഈ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയൂ.
വിരമിക്കുന്നവർക്ക് ആനുകൂല്യം നൽകുന്നത് നീട്ടിവയ്ക്കുന്നതിനുള്ള സാദ്ധ്യതകൾ സർക്കാർ തേടുന്നുണ്ട്. ട്രഷറി നിക്ഷേപമായി മാറ്റിയശേഷം പിന്നീട് പണം ലഭ്യമാകുന്ന മുറയ്ക്ക് നൽകാനാണ് നീക്കം.വിരമിക്കൽ പ്രായം കൂട്ടുന്നതും ആലോചനയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |