പുതുക്കാട് (തൃശൂർ): വഞ്ചനക്കേസിൽ കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്ത സിനിമ നിർമ്മാതാവ് ജോണി സാഗരിക സമാന രീതിയിൽ വരാക്കര സ്വദേശി ജിൻസ് തോമസിൽ നിന്നു കോടികൾ തട്ടിയെന്ന് പരാതി. തൃശൂർ സി.ജെ.എം കോടതിയുടെ പരിഗണനയിലാണ് ഈ കേസ്.
പരാതിയിൽ പറയുന്നത് ഇപ്രകാരം:
2016 - 17 കാലയളവിൽ ആദ്യം 75 ലക്ഷം രൂപ നോൺസെൻസ് എന്ന സിനിമയുടെ നിർമ്മാണത്തിന് കൊടുത്തു. പിന്നീട് പലപ്പോഴായി രണ്ടുകോടിയോളം രൂപ നൽകി. കൂടാതെ കെ.എസ്.എഫ്.ഇ ചിട്ടി വിളിച്ച പണം ലഭിക്കാൻ ജോണി സാഗരികയ്ക്ക് ഈട് നൽകാനായി ആധാരവും നൽകിയിരുന്നു. ഇതും മടക്കി നൽകിയില്ലെന്ന് പരാതിക്കാരൻ പറയുന്നു. പണം തിരിച്ചുകിട്ടാതായതോടെ ഡി.ജി.പി ഉൾപ്പെടെയുള്ളവർക്ക് 2021ൽ പരാതി നൽകി. അന്വേഷണം ഊർജ്ജിതമായിരുന്നില്ല.
കോയമ്പത്തൂർ കേസിൽ ജോണി അറസ്റ്റിലായശേഷം കേസിനെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് വിളിച്ചിരുന്നുവെന്ന് ജിൻസ് പറഞ്ഞു. പൊലീസ് നടപടി സ്വീകരിക്കാതെ വന്നപ്പോഴാണ് തൃശൂർ ജൂഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്.
വാങ്ങിയ പണത്തിന് ഈടായി നൽകിയ രണ്ടുകോടിയോളം രൂപയുടെ ചെക്കുകൾ മടങ്ങിയെന്നും പിൻവലിച്ച ബാങ്ക് അക്കൗണ്ടിന്റെ ചെക്കുകൾ നൽകി വഞ്ചിച്ചെന്നും കാണിച്ചാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇടക്കാല നഷ്ടപരിഹാരമായി 40 ലക്ഷം രൂപ രണ്ടു മാസത്തിനകം കെട്ടിവയ്ക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതുവരെയും പണം കെട്ടിവച്ചിട്ടില്ലെന്നും പരാതിക്കാരൻ പറയുന്നു. നിറം 2 ഉൾപ്പെടെ രണ്ട് സിനിമകൾ നിർമ്മിക്കുന്നുണ്ടെന്ന് പണം നൽകിയ സമയത്ത് വിശ്വസിപ്പിച്ചിരുന്നതായി ജിൻസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |