കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദ്ദിച്ച കേസിലെ പ്രതി രാഹുൽ പി. ഗോപാലിന് രക്ഷപ്പെടാൻ പൊലീസ് സഹായിച്ചെന്ന ആരോപണം ഉയർന്നതോടെ അന്വേഷണം ശക്തമാക്കി. രാഹുലിന്റെ അമ്മയെയും സഹോദരിയെയും ഉടൻ ചോദ്യം ചെയ്യും. രാഹുലിന്റെ സുഹൃത്ത് മാങ്കാവ് സ്വദേശി രാജേഷ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.ഇയാളുടെ സുഹൃത്തായ പൊലീസുകാരനാണ് രാഹുലിന് രക്ഷപ്പെടാൻ അവസരം ഒരുക്കിയതെന്ന് അന്വേഷണ സംഘം കരുതുന്നു.സിവിൽ പൊലീസ് ഓഫീസറായ ഇയാളുടെ കോൾ റെക്കോഡുകൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
പന്തീരങ്കാവ് പൊലീസിൽ നിന്ന് പ്രതിയ്ക്ക് വഴിവിട്ട സഹായം ലഭിച്ചെന്ന് യുവതിയും വീട്ടുകാരും ആരോപിച്ചിരുന്നു.
അതേസമയം, രാഹുൽ പി ഗോപാലിന്റെ അമ്മ പന്തീരാങ്കാവ് പന്നിയൂർകുളം സ്വദേശി ഉഷ, സഹോദരി തിരുവങ്ങൂർ സ്വദേശി കാർത്തിക എന്നിവർ കോഴിക്കോട് ജില്ല കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകി. തിങ്കളാഴ്ച പരിഗണിക്കും. ഇരുവരും വെളളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം തലവനായ ഫറോക്ക് അസി. കമ്മിഷണർ സജു കെ. അബ്രഹാം നോട്ടീസ് നൽകിയിരുന്നു. അനാരോഗ്യം കാരണം ഹാജരാകാനാവില്ലെന്ന് അറിയിച്ച ഉഷ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |