തിരുവനന്തപുരം: ഇന്നലെ രാത്രി പെയ്ത ശക്തമായ മഴ തിരുവനന്തപുരം നഗരത്തിലെ പലയിടങ്ങളെയും വെള്ളത്തിനടിയിലാക്കി. അട്ടക്കുളങ്ങര, മുക്കോലയ്ക്കല്‍, ഉള്ളൂര്‍, ചാക്ക തുടങ്ങിയ വിവിധയിടങ്ങളിലാണ് വെള്ളം കയറിയത്. സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്.
ചാക്ക ജംഗ്ഷനിലെ വെള്ളക്കെട്ട് വിമാനത്താവളത്തിലേക്ക് വന്ന യാത്രക്കാരെയും ഏറെ വലച്ചു. ഇവിടത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ അടുത്തിടെ ലക്ഷങ്ങൾ മുടക്കി അധികൃതർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നതാണ്. അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ വെള്ളക്കെട്ട്. അട്ടക്കുളങ്ങരയിൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി എന്നും റിപ്പോർട്ടുണ്ട്. ജില്ലയിൽ പലയിടങ്ങളിലും മഴ ഇപ്പോഴും തുടരുകയാണ്.
ശക്തമായ മഴ കാരണം പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ മലയോര - കായലോര മേഖലകളിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതം, ക്വാറിയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ എന്നിവ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചിട്ടുണ്ട്. കടലോര പ്രദേശങ്ങളിലേക്കുള്ള വിനോദ സഞ്ചാരം ഉൾപ്പെടെയുള്ളവയ്ക്കും നിരോധനമുണ്ട്.
അതേസമയം, സംസ്ഥാനത്തെ മദ്ധ്യ, തെക്കൻ ജില്ലകളിൽ ഇന്നു മുതൽ മൂന്ന് ദിവസം അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനം പാടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും നാളെയും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടാണ്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ടുണ്ട്. തെക്കൻ തമിഴ്‌നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിനൊപ്പം തെക്കൻ ഛത്തീസ്‌ഗഢിൽ നിന്ന് തെക്കൻ കർണാടക വരെയും മറാത്തവാഡയിൽ നിന്ന് തെക്കൻ തമിഴ്‌നാട് വഴി ചക്രവാതച്ചുഴിയിലേക്കും നീളുന്ന രണ്ട് ന്യൂനമർദ്ദപാത്തികളും കാരണമാണ് മഴ ശക്തമാകുന്നത്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മേയ് 22ന് സീസണിലെ ആദ്യ ന്യൂനമർദ്ദം രൂപപ്പെടാനും സാദ്ധ്യതയുണ്ട്. അതേസമയം 22ന് ആൻഡമാനിലെത്തേണ്ട തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മേയ് 31ന് കാലവർഷം കേരള തീരത്തെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |