കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. 8.8 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. 6.3കോടി രൂപ വിലവരുന്നതാണ് സ്വർണം. ഇതുകൂടാതെ 1,07000 കാർട്ടൺ സിഗരറ്റും പിടികൂടി. 12.85 ലക്ഷം രൂപ വിലവരുന്നതാണ് സിഗരറ്റുകൾ.
12 യാത്രക്കാരിൽ നിന്നായിട്ടാണ് ഇത്രയും സ്വർണവും സിഗരറ്റും പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗവും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സാധനങ്ങൾ പിടിച്ചത്.
അടുത്തിടെ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം കരിപ്പൂരിൽ നടത്തുന്ന ഏറ്റവും വലിയ സ്വർണ വേട്ടയാണിത്. ദുബായിൽ നിന്നെത്തിയ തലശ്ശേരി സ്വദേശിയാണ് 682 ഗ്രാം സ്വർണം ഒളിച്ച് കടത്തുന്നതിനിടെ ആദ്യം പിടിയിലായത്. 48ലക്ഷം രൂപ വിലവരുന്നതാണ് ഈ സ്വർണം. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശി 79 ലക്ഷം രൂപ വിലവരുന്ന 1122 ഗ്രാം സ്വർണ്ണവും, ദുബായിൽ നിന്നെത്തിയ വയനാട് സ്വദേശി 80.80 ലക്ഷം രൂപയുടെ 1124ഗ്രാം സ്വർണവുമായി പിടിയിലായി. മൂന്ന് പേരും ശരീരത്തിൽ ഒളിച്ച് വെച്ചാണ് സ്വർണ്ണം കൊണ്ട് വന്നത്.
റാസൽഖൈമയിൽ നിന്ന് വന്ന മലപ്പുറം സ്വദേശികളായ രണ്ട് യാത്രക്കാരിൽ നിന്നായി 91 ലക്ഷം രൂപ വിലവരുന്ന 1274 ഗ്രാം സ്വർണവും 78 ലക്ഷം രൂപ വിലവരുന്ന 1094 ഗ്രാം സ്വർണവും കണ്ടെടുത്തു. ശരീരത്തിൽ ഒളിച്ച് വെച്ചും ഷൂവിന്റെ സോളിനകത്ത് ഒളിച്ച്വച്ചുമാണ് ഇരുവരും സ്വർണം കൊണ്ട് വന്നത്. കോഴിക്കോട് കുന്നുമക്കര സ്വദേശികളായ രണ്ട് പേർ 71 ലക്ഷം രൂപയുടെ 999 ഗ്രാം സ്വർണവും 92 ലക്ഷം രൂപയുടെ 1294 ഗ്രാം സ്വർണവും ഒളിച്ച് കടത്തുന്നതിനിടെ പിടിയിലായി. മസ്‌കറ്റിൽ നിന്നെത്തിയ കാസർകോട് സ്വദേശികളായ മൂന്ന് യാത്രക്കാരാണ് സിഗരറ്റ് കടത്തുന്നതിനിടെ വിമാനത്താവളത്തിൽ പിടിയിലായത്.
നെടുമ്പാശേരിയിൽ യാത്രക്കാരൻ പിടിയിൽ
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരൻ ഗുളിക രൂപത്തിലാക്കി കടത്താൻ ശ്രമിച്ച 430ഗ്രാം സ്വർണവുമായി കസ്റ്റംസ് പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി സിറാജുദ്ദീനാണ് പിടിയിലായത്. മറ്റ് ലഗേജുകളൊന്നുമില്ലാതെ ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടയിൽ സംശയംതോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്. ഇതിന് 28 ലക്ഷത്തോളം രൂപ വിലവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |