പത്തനംതിട്ട: ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി കസ്റ്റഡിയിലെടുത്ത പോക്സോ പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ വടശേരിക്കര സ്വദേശി സച്ചിൻ രവിയാണ് ചാടിപ്പോയത്. ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഡൽഹിയിൽ നിന്ന് കൊണ്ടുവരുന്നതിനിടയിൽ തമിഴ്നാട് കാവേരിപട്ടണത്തുവച്ചാണ് പ്രതി ബസിൽ നിന്നിറങ്ങി ഓടിയതെന്ന് പൊലീസ് പറയുന്നു. ഷാർജയിൽ നിന്നാണ് സച്ചിൻ ഡൽഹിയിലെത്തിയത്.
കഴിഞ്ഞ ദിവസം പൊലീസ് വാനിൽ വിയ്യൂർ അതിസുരക്ഷാ ജയിലിൽ എത്തിച്ച കൊലക്കേസ് പ്രതി തമിഴ്‌നാട് ആലങ്കുളം സ്വദേശി ബാലമുരുകനും (36) രക്ഷപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാത്രി ജയിൽ മുറ്റത്ത് എത്തിച്ച് വിലങ്ങ് അഴിച്ചതോടെയാണ് ഒപ്പമുണ്ടായിരുന്ന തമിഴ്‌നാട് പൊലീസിനെ വെട്ടിച്ച് ഇയാൾ കടന്നത്.
വിയ്യൂർ സ്വദേശി ശരത്തിന്റെ വീട്ടുമുറ്റത്ത് താക്കോൽ സഹിതം നിറുത്തിയിരുന്ന പൾസർ ബൈക്ക് മോഷ്ടിച്ച ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സൂചന. നൂറു കിലോമീറ്ററിലധികം പോകാനുള്ള പെട്രോൾ ബൈക്കിൽ ഉണ്ടായിരുന്നതായി ഉടമ ശരത് പറഞ്ഞു. ഇതുസംബന്ധിച്ച് വിയ്യൂർ പൊലീസിൽ ശരത് പരാതി നൽകിയിട്ടുണ്ട്.
അഞ്ച് കൊലപാതകം ഉൾപ്പെടെ 53 ഓളം കേസിലെ പ്രതിയായ ബാലമുരുകനെ തമിഴ്‌നാട് പെരിയ കോടതിയിൽ ഹാജരാക്കി തിരികെ എത്തിച്ചപ്പോഴായിരുന്നു സംഭവം. ഒരു എസ്.ഐ ഉൾപ്പെടെ പൊലീസ് സംഘം ഒപ്പമുണ്ടായിരുന്നു. ബനിയനും മുണ്ടുമാണ് വേഷം. കഴിഞ്ഞ സെപ്തംബറിൽ മറയൂരിൽ നിന്നാണ് പിടിയിലായത്. മുമ്പും ഇയാൾ പൊലീസിനെ വെട്ടിച്ച് കടന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |