കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം. കസ്റ്റഡിയിലെടുത്ത കാറിൽ നിന്ന് കണ്ടെത്തിയ രക്തക്കറ കേസിൽ നിർണായക തെളിവാകും. വിവാഹത്തോടനുബന്ധിച്ച് വാടകയ്ക്കെടുത്ത ഈ കാറിലാണ് മർദ്ദനത്തിന് ശേഷം അവശയായ നവവധുവിനെ ആശുപത്രിയിൽ കൊണ്ടുപോയതെന്നാണ് കണ്ടെത്തൽ. മൂക്കിൽ നിന്ന് രക്തം വാർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്ന് യുവതി മൊഴി നൽകിയിരുന്നു. രക്തക്കറ നവവധുവിന്റേതാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഫോറൻസിക് ലാബിലേക്ക് സാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. മർദ്ദന സമയത്ത് യുവതിയുടെ കഴുത്തിൽ കുരുക്കിയ മൊബൈൽ ചാർജറിന്റെ കേബിൾ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.
നവവധുവിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി രാഹുൽ പി. ഗോപാലിന്റെ അമ്മ പന്തീരാങ്കാവ് പന്നിയൂർകുളം സ്വദേശി ഉഷ, സഹോദരി കാർത്തിക എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കും. ഇവർ കേസിലെ രണ്ടും, മൂന്നും പ്രതികളാണ്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിരുന്നെങ്കിലും ഇരുവരും അനാരോഗ്യം ചൂണ്ടിക്കാണിച്ച് ഹാജരായിരുന്നില്ല. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിശദമായ തെളിവെടുപ്പിനായി വീടിന്റെ താക്കോൽ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. രാഹുൽ ജർമ്മനിയിൽ എത്തിയെന്ന് സ്ഥിരീകരിച്ചതോടെ, ഇയാളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കി.
സി.സി.പി.ഒയ്ക്ക്
സസ്‌പെൻഷൻ
രാഹുലിന് രാജ്യം വിടാൻ ഒത്താശ ചെയ്തെന്ന ആരോപണം ഉയർന്ന . പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ശരത് ലാലിനെ സസ്‌പെൻഡ് ചെയ്തു. പ്രതിക്ക് രക്ഷപ്പെടാനുള്ള മാർഗങ്ങൾ പറഞ്ഞുകൊടുത്തതും വധശ്രമക്കുറ്റം ചുമത്തുമെന്ന വിവരം മുൻകൂട്ടി നൽകിയതും ഇയാളാണെന്നാണ് കണ്ടെത്തൽ. ശരത് ലാലിന്റെ ഫോൺ കോൾ രേഖകൾ പൊലീസ് പരിശോധിച്ചു.
ഡോണ സാജന്റെ മരണം:
ഭർത്താവ് കാണാമറയത്ത്
ചാലക്കുടി: ചാലക്കുടി സ്വദേശി ഡോണ സാജൻ കാനഡയിൽ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഭർത്താവ് ലാൽ കെ.പൗലോസിനെ ഇനിയും കണ്ടെത്താനായില്ല. കോടശേരി പഞ്ചായത്തിലെ കുറ്റിച്ചിറ സ്വദേശിയായ ലാൽ സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസം ഇന്ത്യയിലെത്തിയിരുന്നു.
ഡൽഹി വിമാനത്താവളത്തിൽ അതീവരഹസ്യമായി ഇയാൾ ഇറങ്ങിയ വിവരം ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറിയുന്നത്. ചൂതാട്ടത്തിലൂടെ വലിയ തോതിൽ പണം നഷ്ടപ്പെട്ട ലാൽ കനേഡിയൻ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നെന്ന് പറയപ്പെടുന്നു. മേയ് ഏഴിനാണ് ഡോണയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ഡോണയുടെ പിതാവ് സാജൻ പടിക്കലയുടെ മൊഴി ചാലക്കുടി പൊലീസ് അടുത്തദിവസം രേഖപ്പെടുത്തും. ശനി മുതൽ തിങ്കൾ വരെ കാനഡയിൽ അവധിയാണ്. ചൊവ്വാഴ്ചയാണ് തുടർ നടപടികളിലേക്ക് കടക്കുക. ബുധനാഴ്ച ഡോണയുടെ മൃതദേഹം വിട്ടുകൊടുക്കുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ വെള്ളിയാഴ്ച പുലർച്ചെ മൃതദേഹം നാട്ടിലെത്തിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |