വേനൽമഴയെ തുടർന്ന് തിരുവനന്തപുരം നഗരത്തിലുണ്ടായ വെള്ളക്കെട്ടിന് ഉത്തരവാദി മേയർ മാത്രമല്ല പൊതുമരാമത്ത് വകുപ്പ് മന്ത്രിയും, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും കൂടിയാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. നരേന്ദ്രമോദി സർക്കാർ (2023 ഡിസംബർ വരെ ) കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് അടിസ്ഥാന ഗ്രാൻറ് 252 കോടി, മില്യൺ പ്ലസ് സിറ്റീസ് 213.45 കോടി, ആരോഗ്യ ഗ്രാൻറ് 458.03 കോടി എന്നിവ നൽകിയിട്ടുണ്ട്. കേരളത്തിലെ നഗരങ്ങൾ മുങ്ങാതിരിക്കാൻ എന്ത് മുൻകരുതൽ എടുത്തിട്ടുണ്ട് എന്ന് അധികൃതർ വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
''മഴക്കാലത്തല്ല ,വേനൽമഴയിൽ തലസ്ഥാന നഗരം മുങ്ങി !
" മികവുറ്റ ജീവിത നിലവാരവും ജീവിത സാഹചര്യവും തിരുവനന്തപുരത്തെ ഏഷ്യയിലെ സോഫ്ട്‌വെയർ നിക്ഷേപരംഗത്ത് ഒന്നാമതാക്കി " എന്ന് മേയർ പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല...!
ഇനി രണ്ട് വഴികളേയുള്ളൂ ,ഒന്നുകിൽ വേനൽ 'മഴയുടെ തീവ്രത കൂടി ' (മഹാപ്രളയകാലത്തെ ക്യാപ്സൂൾ) എന്ന് പറയാം...
അല്ലെങ്കിൽ കേന്ദ്രഫണ്ട് കിട്ടാത്തതു കൊണ്ട് ഒന്നും നടന്നില്ല എന്ന് പറയാം..!
പതിനാലാം ധനകമ്മിഷൻ മാനദണ്ഡമനുസരിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന ഗ്രാൻ്റിൻ്റെ 90% ചിലവിട്ടിരിക്കണം.
നരേന്ദ്രമോദി സർക്കാർ (2023 ഡിസംബർ വരെ ) കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് അടിസ്ഥാന ഗ്രാൻറ് 252 കോടി, മില്യൺ പ്ലസ് സിറ്റീസ് 213.45 കോടി, ആരോഗ്യ ഗ്രാൻറ് 458.03 കോടി എന്നിവ നൽകിയിട്ടുണ്ട്...
മാലിന്യ നിർമാർജനം, കുടിവെള്ളം,
ആരോഗ്യ മേഖല മെച്ചപ്പെടുത്തൽ ഇതിനെല്ലാമാണ് കേന്ദ്രസർക്കാർ കോടികൾ നൽകിയത്....
തിരുവനന്തപുരത്ത് മാലിന്യസംസ്കരണത്തിൻ്റെ നിലയറിയാൻ പാർവതി പുത്തനാറിലേയ്ക്ക് നോക്കിയാൽ മതി...!!
പനി പടർന്നു പിടിക്കുമ്പോൾ എത്ര പനി ക്ലിനിക്കുകൾ തുറന്നു എന്നും അറിയാൻ ആഗ്രഹമുണ്ട്...
റോഡെല്ലാം വെട്ടിപ്പൊളിച്ചിട്ട് കുടുംബത്തിനൊപ്പം ഉല്ലാസയാത്ര പോയ പൊതുമരാമത്ത് മന്ത്രി സിംഗപൂരിലെയും ഇന്തോനീഷ്യയിലെയുമെല്ലാം നഗരങ്ങൾ എങ്ങനെയാണ് എന്ന് കണ്ണ് തുറന്ന് കാണണം...
മോദിവിരുദ്ധതയുടെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്ന തദ്ദേശമന്ത്രി (വിനോദസഞ്ചാരത്തിൽ അല്ലെങ്കിൽ ) മഴക്കാലത്ത് കേരളത്തിലെ നഗരങ്ങൾ മുങ്ങാതിരിക്കാൻ എന്ത് മുൻകരുതൽ എടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കണം...
കുറഞ്ഞത് കെ.എസ്.ആർ.ടി.സി യെ "ചേസ് " ചെയ്ത് പിടിക്കാൻ പോവുന്ന മേയറുടെ കാറെങ്കിലും വെള്ളക്കെട്ടിൽ വീഴരുതല്ലോ !
അതേസമയം, നഗരത്തിൽ ഓടകൾ നിറഞ്ഞൊഴുകുകയാണ്. ചാക്കയിലുണ്ടായ വെള്ളക്കെട്ടിൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ കുടുങ്ങി. ഈഞ്ചയ്ക്കൽ, കഴക്കൂട്ടം എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കരിക്കകം, വട്ടിയൂർക്കാവ്, അമ്പലമുക്ക്, മുട്ടട, ഊറ്റുകുഴി, സെക്രട്ടേറിയറ്റിന് മുൻവശം, വഞ്ചിയൂർ തുടങ്ങിയിടങ്ങളിലും വെള്ളം കയറി.
ആക്കുളം മഞ്ചാടി ഭാഗങ്ങളിലും സ്ഥിതി രൂക്ഷമായിരുന്നു. മുക്കോലയ്ക്കൽ, ഉള്ളൂർ ശ്രീചിത്ര നഗർ, ശംഖുംമുഖം, വലിതുറ, മുട്ടത്തറ എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. കരമനയാർ, ആമയിഴഞ്ചാൻ തോട്, കിള്ളിയാർ, പാർവതി പുത്തനാർ എന്നിവ കരവിഞ്ഞു. അട്ടക്കുളങ്ങര ബൈപ്പാസിലും എസ്.എസ് കോവിൽ റോഡിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം ഇരച്ചുകയറി.
കനത്ത മഴ ഏറ്റവും കൂടുതൽ ബാധിച്ചത് ചാല കമ്പോളത്തിലാണ്. ഓടകൾ മാലിന്യത്താൽ നിറഞ്ഞതിനാൽ ഇവിടെ വെള്ളക്കെട്ട് രൂക്ഷമാണ്. നിലവിൽ സ്മാർട്ട് റോഡിന് വേണ്ടി റോഡും ഓടകളും വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. വെള്ളം ഒഴുകാൻ സ്ഥലമില്ലാത്ത അവസ്ഥ. ഇതോടെ വ്യാപാരികൾ ദുരിതത്തിലായി. വ്യാപാരികളും തൊഴിലാളികളും ചേർന്ന് താത്കാലികമായി വെള്ളം ഒഴുകി പോകാൻ സൗകര്യമൊരുക്കിയെങ്കിലും ഇത് അപ്രായോഗികമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |