കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ അസം സ്വദേശി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് പ്രതിയുടെ അഭിഭാഷകൻ ബിഎ ആളൂർ. കേസിൽ അമീറുൽ ഇസ്ലാം നിരപരാധിയാണെന്നും കുറ്റം ചെയ്തത് മറ്റാരോ ആണെന്നും ആളൂർ പറഞ്ഞു. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'കേസിൽ എല്ലാ കാര്യങ്ങളും മുടിനാരിഴ കീറി പരതിക്കൊണ്ട് കോടതിയിൽ സമർപ്പിച്ചതാണ്. ആകെയുള്ള മെഡിക്കൽ എവിഡെൻസ് കുട്ടിയെ ഉപദ്രവിച്ചു എന്നതാണ്. എന്നാൽ കുട്ടിയെ ആക്രമിച്ചത് പ്രതിയല്ല എന്നത് ആവർത്തിച്ച് കോടതിയിൽ പറഞ്ഞിട്ടുള്ളതാണ്. ഇതൊന്നും രണ്ടാമത് പരിഗണിക്കാൻ കോടതിക്ക് സാധിച്ചിട്ടില്ല. ബി സന്ധ്യയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘം വന്ന് അന്വേഷിച്ച് അവസാനമാണ് അമീറുൽ ഇസ്ലാമാണ് പ്രതിയെന്ന് കണ്ടെത്തിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്നു എന്ന് പറയുന്ന മറ്റുള്ളവരെ പറ്റി ഒരു അന്വേഷിക്കാനും അന്വേഷണ സംഘം തയ്യാറായിട്ടില്ല'- ആളൂർ പറഞ്ഞു.
'അന്നത്തെ എസ് ഉണ്ണി രാജനും കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ച് അന്വേഷിക്കാൻ തയ്യാറായില്ല. കേസ് ശാസ്ത്രീയമായ രീതിയിലും അന്വേഷിക്കപ്പെട്ടിട്ടില്ല. സുപ്രീം കോടതി വിധിയിലെ ഓരോ കാര്യങ്ങളും പരിശോധിക്കണം. അപ്പീലിൽ അക്കമിട്ട് എല്ലാം പറഞ്ഞിട്ടുള്ളതാണ്. ഒരു നിരപരാധിയെ രക്ഷപ്പെടുത്താനായില്ലെന്ന വേദനയാണ് തനിക്കുള്ളത്. ഒരു കിളുന്ത് പയ്യനായ അമിറുൽ ഇസ്ലാം ശക്തനായ വ്യക്തിയെ കീഴ്‌പ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നെല്ലാം പറഞ്ഞാൽ അത് നിയമവിരുദ്ധമായിരിക്കും. ആരോ ചെയ്ത കുറ്റം അന്വേഷിക്കാൻ അന്വേഷണ സംഘം തയ്യാറായില്ല'-ആളൂർ വ്യക്തമാക്കി.
2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ സ്വദേശിയായ നിയമ വിദ്യാർത്ഥിനി കൊല്ലപ്പെട്ടത്. കനാൽ പുറമ്പോക്കിലെ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിനിരയായാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. 38 മുറിവുകളാണ് യുവതിയുടെ ശരീരത്തിലുണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ അതേവർഷം ജൂൺ പതിനാറിനാണ് പ്രതി പിടിയിലായത്.
മാസങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിൽ വിചാരണക്കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചു. ഇതിനെതിരെ പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു. താൻ നിരപരാധിയാണ്. തനിക്കെതിരെയുള്ള തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണ്. തന്നെ പിടികൂടിയ ശേഷമാണ് ശാസ്ത്രീയ തെളിവുകൾ ഉണ്ടാക്കിയത്. കൃത്യം നടത്തിയത് മറ്റാരോ ആണ്. യുവതിയെ മുൻപരിചയമില്ലെന്നും തന്നെ വെറുതെ വിടണമെന്നുമായിരുന്നു അമിറുൾ ഇസ്ലാമിന്റെ ഹർജിയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |