SignIn
Kerala Kaumudi Online
Thursday, 20 June 2024 11.12 AM IST

കേരളം ബിജെപിക്ക് ഭരിക്കാം, പക്ഷേ എല്ലാം സുരേഷ് ഗോപിയുടെ കയ്യില്‍; മാസ്റ്റര്‍പ്ലാനിന് പിന്നില്‍ നരേന്ദ്ര മോദി

suresh-gopi

തിരുവനന്തപുരം: ഏറ്റെടുത്ത സിനിമകളുടെ തിരക്കുകളുണ്ടെന്നും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ബന്ധത്തിന് മുന്നില്‍ അനുസരിക്കാതെ തരമില്ലായിരുന്നു. സിനിമകളുടെ തിരക്ക് കഴിയുന്നത് വരെ സഹമന്ത്രിയായി തുടരണം എന്നാണ് പ്രധാനമന്ത്രി സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് ശേഷം ക്യാബിനറ്റ് പദവി എന്നതാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

കേരളത്തിലെ അനുകൂല സാഹചര്യം പരമാവധി മുതലാക്കുകയെന്ന രാഷ്ട്രീയ ലക്ഷ്യം തന്നെയാണ് സുരേഷ് ഗോപിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നില്‍. കേരളത്തെ സംബന്ധിച്ച് സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ സാഹചര്യമുള്ള ടൂറിസം വകുപ്പിലേക്ക് സുരേഷ് ഗോപിയെ പ്രതിഷ്ഠിച്ചതിന് പിന്നിലും മോദിക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തെ വലിയ നേട്ടമായിട്ടാണ് ബിജെപി കാണുന്നത്. തോല്‍പ്പിച്ചത് ചില്ലറക്കാരെയല്ല എന്ന പ്രത്യേകതയുമുണ്ട് ആക്ഷന്‍ ഹീറോയുടെ മിന്നും ജയത്തില്‍.

ബിജെപിയെ സംബന്ധിച്ച് ഹിന്ദി ഹൃദയഭൂമി എക്കാലവും ഒപ്പം നില്‍ക്കും എന്ന വിശ്വാസമാണ് ലോക്‌സഭാ തിരഞ്ഞൈടുപ്പ് ഫലം വന്നതോടെ തെറ്റിയത്. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിലെ തോല്‍വി ഉള്‍പ്പെടെയുള്ള അപായ സൂചനയും പാര്‍ട്ടിക്ക് മുന്നിലുണ്ട്. എന്നാല്‍ ഹിന്ദി ഹൃദയഭൂമി കൈവിട്ട് തുടങ്ങിയപ്പോഴും അപ്രതീക്ഷിതമായി കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ പിന്തുണ ലഭിക്കുന്നുണ്ട്. ഇത് ഇനിയും വര്‍ദ്ധിപ്പിക്കുകയെന്നതാണ് മോദിയുടെ ലക്ഷ്യം.

suresh-gopi

ആഞ്ഞ് ശ്രമിച്ചാല്‍ കേരളത്തിലും സര്‍ക്കാര്‍ രൂപീകരിക്കാമെന്ന സന്ദേശമാണ് തൃശൂരിലെ വിജയം ബിജെപിക്ക് നല്‍കുന്നത്. മണ്ഡലത്തിലെ വിജയം രാഷ്ട്രീയ വോട്ടുകളുടെ ഒപ്പം സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം കൂടി ഒന്നിച്ചപ്പോള്‍ സംഭവിച്ചതാണെന്നും പാര്‍ട്ടിക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് കേരളത്തില്‍ വേണ്ടപോലെ പരിഗണിക്കപ്പെടാതിരിക്കുകയും എന്നാല്‍ വലിയ സാദ്ധ്യതയുള്ളതുമായ ടൂറിസം വകുപ്പില്‍ തന്നെ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശക്തമായ ത്രികോണ മത്സരത്തിനൊടുവില്‍ തൃശൂരിന്റെ ജനപ്രതിനിധിയായി ജയിച്ച് കയറിയ സുരേഷ് ഗോപിക്ക് രണ്ട് വകുപ്പുകളുടെ സഹമന്ത്രി പദവിയാണ് ലഭിച്ചിരിക്കുന്നത്. കേരളത്തിന്റെ സാഹചര്യത്തില്‍ വലിയ സാദ്ധ്യതയുള്ള മേഖലയാണ് ടൂറിസം. ഈ വകുപ്പിന്റെ സഹമന്ത്രിപദം കേരളത്തില്‍ കൂടുതല്‍ വേരുറപ്പിക്കാന്‍ ബിജെപിയെ സഹായിക്കുമെന്നാണ് കേന്ദ്ര നേതൃത്വം പ്രതീക്ഷിക്കുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കേരളത്തിലെ ടൂറിസത്തെ കുറിച്ച് പറഞ്ഞിരുന്നു. മോദിയുടെ ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമാണ്.

ഇനിയും ശ്രദ്ധ കിട്ടാത്ത ഒരുപാട് മേഖലകള്‍ കേരളത്തിലെ ടൂറിസം മേഖലയില്‍ ഉണ്ട്. വൈവിദ്ധ്യമാണ് കേരളത്തിലെ ടൂറിസത്തിന്റെ സാദ്ധ്യതയെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. നമ്മുടെ പരമ്പരാഗത ആയുര്‍വേദം, തീരദേശ മേഖല, മലയോര മേഖല, ആത്മീയ ടൂറിസം എന്നീ മേഖലകളില്‍ വലിയ സാദ്ധ്യതകളുണ്ട്. സാഹസിക ടൂറിസം മേഖലയിലും വലിയ സാദ്ധ്യതയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇത് മനസ്സിലാക്കി കൂടുതല്‍ പദ്ധതികള്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞാല്‍ അത് സംസ്ഥാനത്തിനും ബിജെപിക്കും ഒരുപോലെ നേട്ടമുണ്ടാക്കും.

suresh-gopi

ടൂറിസത്തിലെ പശ്ചാത്തല വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇത് രാഷ്ട്രീയമായി ബിജെപിക്ക് വലിയ മുതല്‍ക്കൂട്ടാകും. യുവാക്കള്‍ക്ക് ഉള്‍പ്പെടെ തൊഴിലവസരം വര്‍ദ്ധിക്കുമെന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിനെ ഒപ്പം നിര്‍ത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാകില്ല. ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണേണ്ട സ്ഥലമാക്കി കേരളത്തെ മാറ്റാന്‍ കഴിയുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളെ ഏറ്റെടുത്ത് പ്രവര്‍ത്തിച്ചാല്‍ വലിയ മാറ്റത്തിന് സാദ്ധ്യതയുണ്ട് ടൂറിസം രംഗത്ത്.

ടൂറിസം മേഖലയില്‍ വന്‍ വിപ്ലവം തന്നെ സൃഷ്ടിച്ചാല്‍ കേരളത്തില്‍ അത് രാഷ്ട്രീയമായും വലിയ മാറ്റത്തിനും വഴിവയ്ക്കും. വികസനമോഡലാണ് സുരേഷ് ഗോപിയിലൂടെ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ ബിജെപി ലക്ഷ്യമിടുന്നത്. കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ കേന്ദ്രമന്ത്രിയായ ജോര്‍ജ് കുര്യന്റെ നിയമനത്തിലും അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന വകുപ്പുകളിലൂടെയും ബിജെപി ലക്ഷ്യമിടുന്നത് സാമൂഹികമായി അനുകൂല സാഹചര്യം സൃഷ്ടിച്ചെടുക്കുകയെന്നതാണ്.

സുരേഷ് ഗോപിക്ക് നല്‍കിയ വകുപ്പുകളുമായി തട്ടിച്ച് നോക്കുമ്പോള്‍ പൂര്‍ണമായും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ജോര്‍ജ് കുര്യന് നല്‍കിയിരിക്കുന്ന വകുപ്പുകളെന്ന് പറയാം. കേരളത്തില്‍ ബിജെപിക്ക് ഇനിയും പൂര്‍ണമായി പിടികൊടുക്കാത്തത് ന്യൂനപക്ഷമാണ്. ക്രൈസ്തവ സമൂഹത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞുവെങ്കിലും അത്രകണ്ട് മുസ്ലീം വിഭാഗങ്ങളിലേക്ക് കടന്ന് ചെല്ലാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. സിഎഎ, എക സിവില്‍ കോഡ് പോലുള്ള ബിജെപി അജണ്ടകളുടെ കാര്യം കൂടി പരിഗണിക്കുമ്പോള്‍ അതത്ര എളുപ്പവുമല്ല.

suresh-gopi

എന്നാല്‍ തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ പരാജയത്തിന് ഉള്‍പ്പെടെ കാരണമായത് തീരദേശ മേഖലയിലെ വോട്ടുകളാണ്. ഫിഷറീസ് വകുപ്പിന്റെ സഹമന്ത്രി പദവി ജോര്‍ജ് കുര്യന് നല്‍കുമ്പോള്‍ അത് തീരദേശ സമൂഹത്തെ സ്വാധീനിക്കുമെന്ന് തീര്‍ച്ചയാണ്. എന്നാല്‍ കാലങ്ങളായി തീരദേശ സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ ജോര്‍ജ് കുര്യന് കഴിയുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. പ്രത്യേകിച്ച് സാഗര്‍മാല പോലുള്ള പദ്ധതികള്‍ക്ക് കേന്ദ്രം നല്‍കുന്ന പ്രാധാന്യം, അതിന്റെ ഗുണങ്ങള്‍ പക്ഷേ കേരളത്തിന് കിട്ടിയിട്ടില്ലെന്ന ആരോപണം ശക്തമാണ്.

ന്യൂനപക്ഷവും, ഫിഷറീസും ജോര്‍ജ് കുര്യന്‍ ഫലപ്രദമായി കൈകാര്യം ചെയ്യുകയും അതിലൂടെ തീരദേശ സമൂഹത്തേയും ഒപ്പം ന്യൂനപക്ഷങ്ങളേയും അല്‍പ്പമെങ്കിലും ബിജെപിയുമായി അടുപ്പിക്കാന്‍ കഴിയുകയും ചെയ്താല്‍ അത് കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ചലനം സൃഷ്ടിക്കാന്‍ സാദ്ധ്യതയുള്ളതാണ്. കുറഞ്ഞ പക്ഷം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലുള്‍പ്പെടെ വോട്ട് ബാങ്കിലേക്ക് കടന്ന് കയറി വിള്ളലുണ്ടാക്കാനും ബിജെപിക്ക് നേട്ടമുണ്ടാക്കാനും ജോര്‍ജ് കുര്യന് നല്‍കിയ പദവികളിലൂടെ സാദ്ധ്യമാകുമെന്ന പ്രതീക്ഷ കേന്ദ്ര നേതൃത്വത്തിനുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURESHGOPI, BJP, KERALA, NARENDRA, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.